കോട്ടയം: കേരള കോണ്‍ഗ്രസിലെ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഇന്ന് കോടതി വിധി പറയും. ജോസ് കെ മാണി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത് തടഞ്ഞുള്ള കോടതി ഉത്തരവ് നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. കട്ടപ്പന സബ്കോടതിയാണ് ഇന്ന് വധി പറയുന്നത്. അതേസമയം ജോസഫ് പക്ഷം വിളിച്ച് ചേര്‍ത്ത സ്റ്റിയറിംഗ് കമ്മിറ്റി യോഗം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടുന്ന ജോസ് കെ മാണി വിഭാഗത്തിന്‍റെ ഹര്‍ജിയില്‍ കോട്ടയം മുന്‍സിഫ് കോടതിയും ഇന്ന് വിധി പറയും.
ജോസ് കെ മാണിയെ ബദൽ സംസ്ഥാന കമ്മിറ്റി വിളിച്ചു കൂട്ടി ചെയർമാനായി തെരഞ്ഞെടുത്തത് ചോദ്യം ചെയ്ത് ജോസഫ് വിഭാഗം നൽകിയ ഹർജിയിൽ ഇടുക്കി മുൻസിഫ് കോടതി നേരത്തെ സ്റ്റേ അനുവദിച്ചിരുന്നു. ജോസ് കെ മാണിയ്ക്ക് ചെയർമാന്‍റെ അധികാരങ്ങൾ പ്രയോഗിക്കുന്നതിനായിരുന്നു സ്റ്റേ.
പാര്‍ട്ടി ചിഹ്നം സ്ഥാനാര്‍ത്ഥികള്‍ക്ക് അനുവദിക്കാനുള്ള അധികാരം പിജെ ജോസഫിൽ നിക്ഷിപ്തമാക്കിയ സ്റ്റിയറിംഗ് കമ്മിറ്റി യോഗം അസാധുവാക്കണമെന്നാണ് ജോസ് കെ മാണി വിഭാഗം കോട്ടയം മുന്‍സിഫ് കോടതിയില്‍ നല്‍കിയ കേസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ഉത്തരവ് എതിരായാൽ ജോസഫ് വിഭാഗത്തിന് പാർട്ടി ചിഹ്നമായ രണ്ടിലയിലുള്ള പിടി അയയും.