പി.ജെ.ജോസഫിന് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ ജോസ് കെ.മാണി: ടി.യു.കുരുവിള

തൊടുപുഴ: ജോസ് കെ.മാണിക്ക് എല്‍ഡിഎഫുമായുള്ള രഹസ്യബന്ധമാണ് പി.ജെ.ജോസഫിന് കോട്ടയം സീറ്റ് നിഷേധിക്കാന്‍ കാരണമെന്ന് കേരള കോണ്‍ഗ്രസ് നേതാവും ജോസഫിന്റെ അടുത്ത അനുയായിയുമായ ടി.യു.കുരുവിള.

കോട്ടയത്ത് പി.ജെ.ജോസഫിന് പകരം തോമസ് ചാഴികാടനെ നിര്‍ത്തിയത് എല്‍ഡിഎഫിനെ സഹായിക്കാനാണ്. തീരുമാനത്തിന് പിന്നില്‍ ജോസ് കെ.മാണിയാണ്. കഴിഞ്ഞ ദിവസം മാണി സാറിന്റെ വീട്ടില്‍ നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പി.ജെ.ജോസഫിന് സീറ്റ് നല്‍കാന്‍ ധാരണയായതാണ്. അപ്രതീക്ഷിതമായാണ് ആ ധാരണ തെറ്റിച്ച് ചാഴികാടനെ നിര്‍ത്താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

പാര്‍ട്ടി ഐക്യത്തോടെ മുന്നോട്ട് പോകാന്‍ എല്ലാ വിട്ടുവീഴ്ചയും പി.ജെ.ജോസഫ് ചെയ്തിരുന്നു. നേരത്തെ എല്‍ഡിഎഫില്‍ നിന്ന് മന്ത്രിസ്ഥാനം രാജിവെച്ചാണ് ലയനം നടത്തിയത്. രാജ്യസഭാ സീറ്റ് ജോസ് കെ.മാണിക്ക് നല്‍കിയപ്പോള്‍ വളരെ സന്തോഷത്തോടെ പിന്തുണച്ചവരാണ് ഞങ്ങളെന്നും അദ്ദേഹം പറഞ്ഞു.

കെ.എം.മാണിക്ക് ഇപ്പോള്‍ സുഖമില്ലാതിരിക്കുകയാണ്. ജോസ് കെ. മാണിയുടെ തന്ത്രമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. പാര്‍ട്ടി ഇനി പിളര്‍ന്നാലും യുഡിഎഫിനൊപ്പം ഉറച്ച് നില്‍ക്കും. നേരത്തെ എല്‍ഡിഎഫിലേക്ക് മാണി വിഭാഗം പോകാനിരുന്നപ്പോള്‍ പിജെയാണ് പിടിച്ച് നിര്‍ത്തിയതെന്നും കുരുവിള കൂട്ടിച്ചേര്‍ത്തു.

Top