നേപ്പാളില്‍ എട്ടുപേര്‍ മരിച്ച സംഭവം: വിശദമായ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഷവാതകം ശ്വസിച്ച് നേപ്പാളിലെ ഹോട്ടല്‍ മുറിയില്‍ എട്ടുപേര്‍ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് മുഖ്യമന്ത്രി വീണ്ടും കത്തയച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നേപ്പാള്‍ സര്‍ക്കാരില്‍നിന്ന് ലഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കുടുംബങ്ങള്‍ താമസിച്ച ഹോട്ടല്‍ മുറിയിലെ ഉപകരണത്തിന്റെ തകരാറാണ് മരണത്തിനിടയാക്കിയതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം സ്വദേശി പ്രവീണ്‍കുമാര്‍ കെ. നായര്‍ (39), ഭാര്യ ശരണ്യ ശശി (34), മക്കള്‍ ശ്രീഭദ്ര (9), ആര്‍ച്ച (7), അഭിനവ് (4), കോഴിക്കോട് സ്വദേശി ടി.ബി. രഞ്ജിത്കുമാര്‍ (39), ഭാര്യ ഇന്ദുലക്ഷ്മി (34), മകന്‍ വൈഷ്ണവ് (2) എന്നിവരാണ് നേപ്പാളിലെ ദമനില്‍ റിസോര്‍ട്ടില്‍ ഉറക്കത്തിനിടെ വിഷവാതകം ശ്വസിച്ച് മരിച്ചത്. റൂമിലുണ്ടായിരുന്ന ഹീറ്ററിലെ വാതകചോര്‍ച്ചയാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

Top