ഹലാല്‍ വിവാദം സംഘപരിവാര്‍ അജണ്ട, രാജ്യത്ത് ചേരി തിരിവുണ്ടാക്കാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്ത് ചേരി തിരിവുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി. ഹലാല്‍ വിവാദത്തിലൂടെ ഒരു വിഭാഗത്തെ അടച്ച് ആക്ഷേപിക്കാന്‍ ശ്രമിക്കുന്നുവെന്നും അത്തരം ശ്രമങ്ങള്‍ കേരളത്തിലും നടക്കുന്നെന്ന് പിണറായി വിജയന്‍ പറഞ്ഞു. സി.പി.എം പിണറായി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹലാല്‍ വിവാദത്തിലൂടെ ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ശ്രമം നടക്കുന്നു. ഭരണഘടന മൂല്യങ്ങളെ തകര്‍ക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്നും മുഖ്യമന്ത്രി ആരോപിച്ചു. വര്‍ഗീയത ഇല്ലാതാക്കാന്‍ വ്യക്തമായ നിലപാട് വേണം. ഇതിന് ഇടതുപക്ഷത്തിന് കഴിയുമെന്നും ഇടതുപക്ഷം മറ്റ് ജനാധിപത്യ ശക്തികളെ ഒരുമിപ്പിച്ച് മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നയമാണ്. വര്‍ഗീയത താലോലിച്ച് അധികാരത്തിലെത്തുകയാണ് ലക്ഷ്യം. കോര്‍പറേറ്റുകളുടെ താല്‍പര്യം അനുസരിച്ച് ഭരണം നടത്തുന്നു. ഇന്ത്യയുടെ സംസ്‌കാരത്തെ ഹിന്ദുത്വ അജണ്ടയ്ക്ക് കീഴ്‌പ്പെടുത്തുകയാണ്. ഗോവധ നിരോദനത്തിന്റെ പേര് പറഞ്ഞ് രാജ്യത്ത് പ്രശ്‌നം സൃഷ്ടിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ ഇന്ത്യയില്‍ ആക്രമിക്കപ്പെടുന്നു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേത്തു.

Top