മഹാമാരിയും പ്രകൃതി ദുരന്തങ്ങളും ഉലച്ചിട്ടും കേരളം നമ്പര്‍ വണ്‍; അഭിമാനപൂര്‍വം ആത്മവിശ്വാസത്തോടെ മുന്നോട്ട്

തിരുവനന്തപുരം: അതീവ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമാക്കി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പുതിയ പദ്ധതികള്‍ കൂടി പ്രാവര്‍ത്തികമാകുന്നതോടെ കേരളത്തില്‍ നിന്ന് ദാരിദ്ര്യം തുടച്ചുനീക്കാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ മഹത്തായ ലക്ഷ്യ സാക്ഷാല്‍ക്കാരത്തിനായി ഏവരും ഒരുമിച്ചു നില്‍ക്കണമെന്നും ആത്മവിശ്വാസത്തോടെ അതിനായി മുമ്പോട്ടുപോകാമെന്നും പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.

ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ കേരളത്തിന് ഒന്നാം സ്ഥാനം കിട്ടിയ നിതി ആയോഗ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

സുസ്ഥിര വികസനത്തില്‍ മാത്രമല്ല, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലും കേരളം നമ്പര്‍ വണ്‍. നീതി ആയോഗ് പ്രസിദ്ധീകരിച്ച ദേശീയ മള്‍ട്ടി ഡയമന്‍ഷണല്‍ ദാരിദ്ര്യ സൂചികയില്‍ ഏറ്റവും കുറച്ച് ദാരിദ്ര്യമുള്ള സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. പട്ടിക പ്രകാരം കേരളത്തില്‍ ദാരിദ്ര്യം നേരിടുന്നവര്‍ 0.71 ശതമാനം മാത്രമാണ്.

ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവയാണ് പഠനത്തിന്റെ പ്രധാന മാനകങ്ങള്‍. പോഷകാഹാര ലഭ്യത, ശുചിത്വ സൗകര്യങ്ങള്‍, കുട്ടികളുടേയും കൗമാരക്കാരുടേയും മരണ നിരക്ക്, വൈദ്യുതി, പാര്‍പ്പിടം, തുടങ്ങി നിരവധി സൂചികകള്‍ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് പട്ടിക തയ്യാറാക്കിയത്.

മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുള്‍പ്പെടെ അനവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഈ നേട്ടത്തിന്റെ അടിത്തറ പാകി എന്നത് അഭിമാനകരമാണ്.

അതീവ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമാക്കി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പുതിയ പദ്ധതികള്‍ കൂടി പ്രാവര്‍ത്തികമാകുന്നതോടെ നമ്മുടെ നാടില്‍ നിന്നും ദാരിദ്ര്യം തുടച്ചു നീക്കാന്‍ സാധിക്കും. ആ മഹത്തായ ലക്ഷ്യ സാക്ഷാല്‍ക്കാരത്തിനായി ഏവരും ഒരുമിച്ചു നില്‍ക്കണം. അഭിമാനപൂര്‍വം ആത്മവിശ്വാസത്തോടെ നമുക്ക് മുന്നോട്ടു പോകാം.

Top