Kerala cabinet meeting

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ ചികിത്സക്ക് എടുത്തിട്ടുള്ള ബാങ്ക് വായ്പകളിലുള്ള ജപ്തി നടപടികള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗ തീരുമാനിച്ചു.

ജപ്തി നടപടികള്‍ക്ക് ഉത്തരവിട്ട തീയതി മുതല്‍ മൂന്നു മാസത്തേക്കാണ് മോറട്ടോറിയം പ്രഖ്യാപിച്ചത്. റവന്യൂ റിക്കവറി നിയമം വകുപ്പ് 71 പ്രകാരം ഉള്‍പ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും ബാങ്കുകളില്‍ നിന്നും എടുത്തിട്ടുള്ള വായ്പകള്‍ക്ക് ഇത് ബാധകമാണ്.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ചുവടെ

•എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ചികിത്സയ്ക്ക് എടുത്തിട്ടുള്ള ബാങ്ക് വായ്പകളിലുള്ള ജപ്തി നടപടികള്‍ക്ക് ഉത്തരവ് തീയതി മുതല്‍ മൂന്നുമാസത്തേക്ക് മോറട്ടോറിയം പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു. റവന്യൂ റിക്കവറി നിയമം വകുപ്പ് 71 പ്രകാരം ഉള്‍പ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും ബാങ്കുകളില്‍ നിന്നും എടുത്തിട്ടുള്ള വായ്പകള്‍ക്ക് ഇത് ബാധകമാണ്.

•മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് വേണ്ടി ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ് 2വിന്റെ 25 സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഈ ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് അനുമതി നല്‍കി.

•കൊച്ചി റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

•തിരുവിതാംകൂര്‍കൊച്ചി ദേവസ്വംബോര്‍ഡ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തുന്നതിന് മൂന്നുപേരുടെ പാനല്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്തു. റിട്ട. ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജുമാരായ എം രാജേന്ദ്രന്‍നായര്‍, ഡി പ്രേമചന്ദ്രന്‍, പി മുരളീധരന്‍ എന്നിവരുടെ പേരുകളാണ് ശുപാര്‍ശ ചെയ്തത്.

•ശബരിമല മണ്ഡലമകരവിളക്ക് പ്രമാണിച്ച് തീര്‍ത്ഥാടനവുമായി നേരിട്ട് ബന്ധപ്പെടുന്ന ശബരിമലയിലേക്കുള്ള 17 റോഡുകളടക്കം 26 റോഡുകളുടെ അറ്റകുറ്റപണികള്‍ക്കായി 8943.54 ലക്ഷം രൂപയ്ക്കുള്ള ഭരണാനുമതിയും പ്രത്യേകാനുമതിയും നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ള റോഡുകളും ഇക്കൂട്ടത്തില്‍പ്പെടും.

•പത്തനംതിട്ട റാന്നിയില്‍ ജലവിഭവ വകുപ്പിന്റെ കൈവശമുള്ള 74.90 ആര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യു വകുപ്പില്‍ പുനര്‍നിക്ഷിപ്തമാക്കി. ഇവിടെ ഗവണ്‍മെന്റ് ഐടിഐ സ്ഥാപിക്കുന്നതിന് നിലവിലെ ചട്ടങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി വ്യവസായ പരിശീലന വകുപ്പിന് ഉപയോഗാനുമതി മാത്രം നല്‍കാനും തീരുമാനിച്ചു.

•കോട്ടയം ജില്ലയിലെ മീനച്ചലില്‍ ജലവിഭവ വകുപ്പിന്റെ കൈവശമുള്ള 1.82 ഏക്കര്‍ ഭൂമി റവന്യു വകുപ്പില്‍ നിക്ഷ്പിതമാക്കി. ഇവിടെ ആധുനിക ഡ്രൈവര്‍ ടെസ്റ്റിങ് യാഡ് നിര്‍മിക്കുന്നതിന് നിലവിലെ ചട്ടങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി മോട്ടോര്‍ വാഹന വകുപ്പിന് ഉപയോഗാനുമതി മാത്രം നല്‍കാനും തീരുമാനിച്ചു.

•കൊട്ടാരക്കര കലയപുരം ആശ്രയ ചാരിറ്റബിള്‍ സൊസൈറ്റി വാങ്ങാനുദ്ദേശിക്കുന്ന 184.28 ആര്‍ ഭൂമിയുടെ ആധാര രജിസ്‌ട്രേഷനുള്ള മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും ഉള്‍പ്പെടെ 13,34,359 രൂപ (പതിമൂന്നു ലക്ഷത്തി മുപ്പത്തിനാലായിരത്തി മുന്നൂറ്റി അമ്പത്തി ഒമ്പത് രൂപ മാത്രം) ഒഴിവാക്കി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

Top