മഞ്ചേശ്വരത്ത് മുസ്ലീംലീഗ് എം.പിമാരുടെ പാർലമെന്റിലെ പ്രകടനവും ചർച്ചയാവുന്നു

ഞ്ചേശ്വരത്ത് ആകെ പെട്ടിരിക്കുകയാണിപ്പോള്‍ മുസ്ലിം ലീഗ്. രഹസ്യമായി ഒരു വിഭാഗം നടത്തുന്ന കരുനീക്കങ്ങളാണ് ലീഗിന്റെയും യു.ഡി.എഫിന്റെയും ചങ്കിടിപ്പിക്കുന്നത്. യുവ നേതാക്കള്‍ക്ക് അവസരം നല്‍കാതിരുന്നതില്‍ യൂത്ത് ലീഗിനുള്ളിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. കഴിഞ്ഞ തവണ കഷ്ടിച്ച് 89 വോട്ടിന് മാത്രം വിജയിച്ച യു.ഡി.എഫ് മണ്ഡലം നിലനിര്‍ത്തുന്നതിനായുള്ള നെട്ടോട്ടത്തിലാണിപ്പോള്‍.

ലീഗിലെ അതൃപ്തിയും ന്യൂനപക്ഷ സമുദായത്തിന്റെ ആശങ്കയും വോട്ടാക്കി മാറ്റാന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെയാണ് സി.പി.എം ഇവിടെ രംഗത്തിറക്കിയിരിക്കുന്നത്. മത്സരം ബി.ജെ.പിയുമായി നേരിട്ടാണെന്ന് ലീഗ് പറയുമ്പോള്‍ ഇത്തവണ ചെമ്പടയോടാണ് കാവിയുടെ ഏറ്റുമുട്ടലെന്നാണ് സി.പി.എം പ്രവര്‍ത്തകര്‍ പറയുന്നത്. ശങ്കര്‍ റൈയെ സ്ഥാനാര്‍ത്ഥിയാക്കിയത് തന്നെ ബി.ജെ.പി വോട്ട് ബാങ്ക് പൊളിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ്. സി.പി.എം – ബി.ജെ.പി ഏറ്റുമുട്ടലായി മത്സരം മാറിയാല്‍ ന്യൂനപക്ഷ വിഭാഗവും ഒപ്പം നില്‍ക്കുമെന്നാണ് ചെമ്പടയുടെ പ്രതീക്ഷ. ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി രവീശ തന്ത്രിയാണ്.

ലോകസഭയിലും രാജ്യസഭയിലുമായി നാല് എം.പിമാരുണ്ടായിട്ടും സ്വന്തം സമുദായത്തിന് വേണ്ടി നാവനക്കാത്തവരാണ് ലീഗുകാരെന്നാണ് സി.പി.എം തുറന്നടിക്കുന്നത്. ഉദാഹരണ സഹിതമാണ് ഇടതുപക്ഷത്തിന്റെ പ്രചാരണം. ഇക്കാര്യത്തില്‍ ലീഗിനെ പിന്തുണക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയിലും വ്യത്യസ്ത അഭിപ്രായമാണുള്ളത്.

പാര്‍ലമെന്റില്‍ അസദുദ്ദീന്‍ ഒവൈസിയുടെ നാലയലത്ത് പോലും എത്തുന്നില്ല ലീഗ് എം.പിമാരെന്നാണ് ഒരു വിഭാഗത്തിന്റെ വിമര്‍ശനം. ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമിന്‍ പ്രസിഡന്റും ഹൈദരാബാദ് എം.പിയുമാണ് അസദുദ്ദീന്‍ ഒവൈസി.

കേരളത്തില്‍ നിന്നും മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി, പി.കെ കുഞ്ഞാലിക്കുട്ടി, സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, ട്രഷറര്‍ പി.വി അബ്ദുല്‍വഹാബ്, തമിഴ്‌നാട്ടിലെ രാമനാഥപുരത്തു നിന്നും നവാസ് ഖനി എന്നിവരാണ് നിലവിലെ ലീഗ് എം.പിമാര്‍. മുത്തലാഖ് ബില്‍, കാശ്മീര്‍ വിഷയം, ആസാമിലെ പൗരത്വബില്‍ തുടങ്ങി ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ഒവൈസി മോദിക്കും അമിത്ഷക്കുമെതിരെ പാര്‍ലമെന്റില്‍ തീപ്പൊരിയായപ്പോള്‍ ലീഗ് എം.പിമാര്‍ നനഞ്ഞ പടക്കമായി മാറുകയാണുണ്ടായിരുന്നത്.

പുല്‍വാമയില്‍ ഭീകരര്‍ 40 സൈനികരെ കൊലപ്പെടുത്തുമ്പോള്‍ കാവല്‍ക്കാരനായ നരേന്ദ്രമോദി ബിരിയാണി കഴിച്ച് ഉറങ്ങുകയായിരുന്നുവോ എന്നാണ് ഒവൈസി ചോദിച്ചിരുന്നത്. ധൈര്യമുണ്ടെങ്കില്‍ ഹൈദരാബാദില്‍ തനിക്കെതിരെ മത്സരിക്കാന്‍ അമിത്ഷായെ ഒവൈസി വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

മോദിക്കും അമിത്ഷാക്കുമെതിരായ പ്രതിപക്ഷ പോരാട്ടത്തില്‍ മുന്‍നിരയിലാണ് പാര്‍ലമെന്റില്‍ ഒവൈസിയുടെ പ്രകടനം. അതേസമയം ലീഗ് എം.പിമാരില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ മാത്രമാണ് ഇത്തരം വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ കാര്യക്ഷമമായി ഇടപെട്ടിരുന്നത്. രാജ്യസഭാ എം.പി പി.വി അബ്ദുല്‍വഹാബിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും പ്രകടനം അതിദയനീയമായിരുന്നു.

മുത്തലാഖ് വിഷയത്തില്‍ പ്രസംഗിക്കാന്‍ അവസരമുണ്ടായിട്ടും രാജ്യസഭാ എം.പി പി.വി അബ്ദുല്‍വഹാബ് സഭയിലെത്താതിരുന്നതില്‍ കടുത്ത വിമര്‍ശനങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നത്. വഹാബിനെ പരസ്യമായി വിമര്‍ശിച്ച് യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ മൊയീന്‍ അലി തങ്ങള്‍ തന്നെ രംഗത്തെത്തിയിരുന്നു.

പാര്‍ലമെന്റില്‍ പോകാന്‍ പ്രയാസമുണ്ടെങ്കില്‍ വഹാബ് മാറിനില്‍ക്കണമെന്ന കടുത്ത വിമര്‍ശനമാണ് തങ്ങള്‍ കുടുംബത്തില്‍ നിന്നും ഉയര്‍ന്നിരുന്നത്. രാജ്യസഭയില്‍ വഹാബിന്റെ ഹാജര്‍ നില വളരെ കുറവാണെന്നും ഇത്തരം വിഷയങ്ങളില്‍ ലീഗില്‍ നിന്നും കൂടുതല്‍ ഇടപെടലുകള്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു തങ്ങള്‍ തുറന്നടിച്ചിരുന്നത്.

മുത്തലാഖ് ബില്‍ അവതരണവേളയില്‍ പ്രസംഗിക്കാന്‍ സമയം അനുവദിച്ചിട്ടും രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യനായിഡു പേരുവിളിച്ചിട്ടും സഭയില്‍ വഹാബ് ഹാജരുണ്ടായിരുന്നില്ല. മുത്തലാഖ് ബില്ലില്‍ രാജ്യസഭയിലെ അഞ്ചു മണിക്കൂര്‍ ചര്‍ച്ച അവസാനിച്ച് നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ മറുപടി പ്രസംഗം അവസാനിക്കുന്ന ഘട്ടത്തില്‍ വോട്ടിനിടും മുമ്പാണ് വഹാബ് സഭയിലെത്തിയിരുന്നത്.

വഹാബിന്റെ നടപടിയില്‍ ലീഗിലും യൂത്ത്‌ലീഗിലും കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. തുടര്‍ന്ന് ലീഗ് നേതൃത്വം വഹാബിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് സഭയില്‍ ചര്‍ച്ചക്കെത്താന്‍ കഴിയാതിരുന്നതെന്നാണ് വഹാബ് ലീഗ് അധ്യക്ഷന്‍ ഹൈദരലി തങ്ങളെ നേരില്‍ കണ്ടറിയിച്ചിരുന്നത്. ഇതോടെ സംഘടനാ നടപടി അവിടെവെച്ച് അവസാനിപ്പിക്കുകയായിരുന്നു.

ലോക്‌സഭയില്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെയും രാജ്യസഭയില്‍ വഹാബിന്റെയും ഹാജര്‍നിലയും വളരെ കുറവാണ്.ലോക്‌സഭയില്‍ മുത്തലാഖ് ബില്‍ ചര്‍ച്ച നടക്കുമ്പോള്‍ പി.കെ കുഞ്ഞാലിക്കുട്ടി സഭയില്‍ പോകാതെ കല്യാണത്തില്‍ പങ്കെടുക്കാന്‍ പോയതും വിവാദമായിരുന്നു. അതേസമയം ലോക്‌സഭയില്‍ അമിത്ഷാക്കും മോദിക്കുമെതിരെ നിശിതമായ വിമര്‍ശനവുമായി ലീഗണികളുടെ പോലും കൈയ്യടി നേടി തിളങ്ങിയത് ഹൈദരാബാദ് എം.പി ഒവൈസിയാണ്.

അടുത്തിടെ നടന്ന ലീഗ് നേതൃയോഗത്തില്‍ ഒവൈസി തനിച്ച് നടത്തുന്ന ഇടപെടല്‍ ചൂണ്ടിക്കാട്ടി കെ.എം. ഷാജി എം.എല്‍.എ ശക്തമായി രംഗത്ത് വന്നിരുന്നു. പാര്‍ലമെന്റില്‍ ലീഗ് എം.പിമാരുടെ പ്രകടനം പരിഹസിച്ചായിരുന്നു അദ്ദേഹം നേതൃത്വത്തിനെതിരെ തുറന്നിടിച്ചിരുന്നത്.

പാര്‍ലമെന്റില്‍ ലീഗ് എം.പിമാരുടെ പ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിനും കടുത്ത അതൃപ്തിയുണ്ട്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വൈകിയെത്തിയ പി.വി അബ്ദുല്‍വഹാബിനും പി.കെ കുഞ്ഞാലിക്കുട്ടിക്കും വോട്ടു ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇവര്‍ ബി.ജെ.പിയെ സഹായിക്കാന്‍ വൈകിയെത്തി നാടകം കളിച്ചുവെന്ന ആക്ഷേപം പോലും ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. ലീഗ് എം.പിമാര്‍ക്കെതിരെ പാര്‍ട്ടിയില്‍ ഉയര്‍ന്ന കലാപം മഞ്ചേശ്വരത്ത് അടിയൊഴുക്കായി മാറിയാല്‍ യു.ഡി.എഫി സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ധീനാകും പ്രതിരോധത്തിലാകുക.

Staff Reporter

Top