കേന്ദ്രം വില്‍പ്പനയ്ക്കു വെച്ച ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് കേരളം ഏറ്റെടുക്കുന്നു

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ വില്‍ക്കാന്‍ തീരുമാനിച്ച ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡിനെ (എച്ച്.എന്‍.എല്‍.) കേരളം ഏറ്റെടുക്കാന്‍ തീരുമാനമായി. നടപടി സ്വീകരിക്കാന്‍ കിന്‍ഫ്രയ്ക്ക് നിര്‍ദേശം നല്‍കി. ആവശ്യമായ പണം കിഫ്ബിയില്‍ നിന്ന് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2019 മാര്‍ച്ച് 31 കണക്കാക്കിയുള്ള ധനകാര്യ റിപ്പോര്‍ട്ട് പ്രകാരം 409 കോടി രൂപയാണ് സ്ഥാപനത്തിന്റെ ബാധ്യത. എച്ച്.പി.സി.എല്‍. നഷ്ടത്തിലായതോടെയാണ് വില്‍പ്പനയിലേക്ക് കേന്ദ്രം നീങ്ങിയത്.

എച്ച്.പി.സി.എല്ലിന്റെ ഓഹരിത്തുകയായ 25 കോടി സര്‍ക്കാര്‍ നല്‍കാമെന്നും സ്ഥാപനം പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്നും കേരളം ആവശ്യപ്പെട്ടു. നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ സംസ്ഥാന സര്‍ക്കാരിന് ഓഹരി കൈമാറാന്‍ ഉത്തരവിടുകയും ചെയ്തു.

സ്ഥാപനം ഏറ്റെടുക്കാന്‍ താല്‍പ്പര്യപത്രം ക്ഷണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് നാല് പൊതുമേഖലാ സ്ഥാപനങ്ങള്‍ പങ്കെടുത്തു. ഇവ നാലിനും ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ഏറ്റെടുത്ത് നടത്താനാവുന്നതാണെന്ന യോഗ്യതാപത്രം ലഭിച്ചു. നാലു സ്ഥാപനങ്ങള്‍ക്ക് പകരം, കിന്‍ഫ്ര ഏറ്റെടുക്കല്‍ പ്ലാന്‍ സമര്‍പ്പിക്കും. ഇത് വ്യവസായ വകുപ്പ് റിയാബിനെക്കൊണ്ട് തയ്യാറാക്കി കിന്‍ഫ്രയ്ക്ക് കൈമാറിയിട്ടുണ്ട്. രണ്ട് സ്വകാര്യ കമ്പനികളും എച്ച്.എന്‍.എല്‍. ഏറ്റെടുക്കാന്‍ രംഗത്തുണ്ട്.

Top