ആശ്വാസം; ലോക കേരള സഭയ്ക്ക് 12 കോടി, വിദേശ ജോലിക്ക് പ്രോത്സാഹനം

തിരുവനന്തപുരം: പ്രവാസികളുടെ നിര്‍വചനത്തിലും നികുതിയിലും കേന്ദ്രബജറ്റ് വരുത്തിയ മാറ്റങ്ങള്‍ കേരളത്തിന് തിരിച്ചടിയായെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പ്രവാസിവകുപ്പിനുള്ള വകയിരുത്തല്‍ 2019-20ല്‍ 30 കോടിയായിരുന്നുവെന്നും ഇത് 90 കോടിയായി വര്‍ധിപ്പിക്കുമെന്നും ബജറ്റ് അവതരണത്തില്‍ ധനമന്ത്രി വ്യക്തമാക്കി.

തിരിച്ചുവരുന്ന പ്രവാസി മലയാളികളുടെ പുനരധിവാസത്തിന് ഏറ്റവും വലിയ മുന്‍ഗണന നല്‍കും. സാന്ത്വനം സ്‌കീമിനായി 27 കോടി രൂപ വകയിരുത്തുമെന്നും സഹായം ലഭിക്കുന്നതിനുള്ള കുടുംബ വരുമാന പരിധി ഒരുലക്ഷത്തില്‍നിന്ന് ഒന്നരലക്ഷമാക്കി ഉയര്‍ത്തിയെന്നും മന്ത്രി പറഞ്ഞു.

പ്രവാസി ക്ഷേമനിധിക്ക് ഒമ്പതുകോടിയും ചെറുകിട സംരംഭകര്‍ക്ക് മൂലധന സബ്സിഡിയും നാലു വര്‍ഷത്തേക്ക് പലിശ രഹിത സബ്സിഡിയും നല്‍കാന്‍ 18 കോടിയും ബജറ്റില്‍ വകയിരുത്തി.

വിദേശത്ത് സ്ഥിരതാമസമാക്കിയിട്ടുള്ള മലയാളി കുടുംബങ്ങളിലെ വയോജനങ്ങള്‍ക്കു വേണ്ടി സാധാരണനിലയില്‍ വിദേശത്ത് ലഭ്യമാകുന്ന സൗകര്യങ്ങള്‍ ഉറപ്പു വരുത്തിക്കൊണ്ട് കെയര്‍ ഹോം അഥവാ ഗാര്‍ഡന്‍ ഓഫ് ലൈഫ് പദ്ധതിയും ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു.

നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിനും പ്രവാസി സംഘടനകളുടെ ധനസഹായത്തിനുമായി രണ്ടുകോടി രൂപ വീതവും എയര്‍പോര്‍ട്ട് ആംബുലന്‍സിനും എയര്‍പോര്‍ട്ട് ഇവാക്വാഷേനും വേണ്ടി ഒന്നരക്കോടിരൂപയും വകയിരുത്തിയിട്ടുണ്ട്.

വിദേശജോലിക്ക് പ്രോത്സാഹനം നല്‍കുന്നതാണ് ബജറ്റ്. വിദഗ്ധ സംഘത്തിന്റെ സഹായത്തോടെ ജോബ് പോര്‍ട്ടല്‍ സമഗ്രമാക്കാന്‍ ഒരുകോടിയും വൈവിധ്യ പോഷണത്തിന് രണ്ടുകോടി രൂപയും ധനമന്ത്രി ബജറ്റവതരണത്തില്‍ പ്രഖ്യാപിച്ചു. കൂടാതെ പതിനായിരം നഴ്സുമാര്‍ക്ക് 2020-21ല്‍ വിദേശജോലി ലഭ്യമാക്കാന്‍ ക്രാഷ് ഫിനിഷിങ് നല്‍കും. ഇതിന് അഞ്ചുകോടി രൂപ വകയിരുത്തും.ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അസാപ്പ് വഴിയാണ് ക്രാഷ് ഫിനിഷിങ് പദ്ധതി നടപ്പിലാക്കുന്നത്.വിവിധ വിദേശഭാഷകളില്‍ പരിശീലനം, ഓരോ രാജ്യവും നിഷ്‌കര്‍ഷിക്കുന്ന ഭാഷാ പ്രാവീണ്യം, സാങ്കേതിക പരിശീലനം, ഐ.ടി. സ്‌കില്‍, സോഫ്റ്റ് സ്‌കില്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ക്രാഷ് ഫിനിഷിങ് സ്‌കൂള്‍.

ലോക കേരള സഭയ്ക്കും ലോക സാംസ്‌കാരിക മേളയ്ക്കുമായി 12 കോടി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പ്രവാസി ഡിവിഡന്റ്, പ്രവാസി ചിട്ടി എന്നീ പദ്ധതികള്‍ 2020-21ല്‍ പൂര്‍ണമായും പ്രവര്‍ത്തനം ആരംഭിക്കും.

Top