സംസ്ഥാന ബജറ്റ് 2020: വികസന പദ്ധതികള്‍ക്ക് മുന്‍തൂക്കം,റീബില്‍ഡ് പദ്ധതിക്ക് 1000 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് 2020 വികസന പദ്ധതികള്‍ക്ക് മുന്‍തൂക്കമാണ് നല്‍കിയിരിക്കുന്നത്. വികസന പദ്ധതികള്‍ക്കായി കോടികളാണ് ബജറ്റ് നീക്കി വെച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് റീബില്‍ഡ് പദ്ധതിക്ക് 1000 കോടി അധികമായി അനുവദിക്കുമെന്നും തീരദേശ വികസന പാക്കേജിന് 1000 കോടി അനുവദിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

നിലവില്‍ 7.5 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്നും 2020-21ല്‍ 2.5 ലക്ഷം കണക്ഷനുകള്‍ കൂടി നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച ലൈഫ് പദ്ധതിയിലൂടെ ഒരുലക്ഷം വീടുകളും ഫ്ളാറ്റുകളും നിര്‍മിച്ചുനല്‍കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച 4.9ല്‍ നിന്ന് 2016-18 കാലയളവില്‍ 7.2 ശതമാനമായി ഉയര്‍ന്നു. ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന നിലയിലെത്തിയെന്നും ധനമന്ത്രി വ്യക്തമാക്കി. 2020-21ല്‍ കിഫ്ബിയില്‍ നിന്ന് 20,000 കോടിയുടെ ചിലവുകള്‍ പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

20-30 വര്‍ഷംകൊണ്ടുണ്ടാക്കാനാകുന്ന പശ്ചാത്തല സൗകര്യങ്ങള്‍ അടുത്ത മൂന്നു വര്‍ഷംകൊണ്ട് സാധ്യമാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.20985 ഡിസൈന്‍ റോഡുകള്‍, 41 കിലോമീറ്ററില്‍ 10 ബൈപാസുകള്‍, 22 കിലോമീറ്ററില്‍ 20 ഫ്ളൈ ഓവറുകള്‍, 53 കിലോമീറ്ററില്‍ 74 പാലങ്ങളില്‍, കോവളം മുതല്‍ ബേക്കല്‍ വരെ തെക്കുവടക്ക് ജലപാത, ട്രാന്‍സ്ഗ്രിഡ് 2 പദ്ധതി, കെ- ഫോണ്‍ പദ്ധതി, സമ്പൂര്‍ണ ക്ലാസ്മുറി ഡിജിറ്റലൈസേഷന്‍,85 ലക്ഷം ഉപഭോക്താക്കള്‍ക്ക് നേട്ടം. വ്യവസായ പാര്‍ക്കുകളില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച പ്രമുഖ കോര്‍പറേറ്റ് കമ്പനികളും പ്രവര്‍ത്തനം ആരംഭിച്ചുവെന്നും മന്ത്രി അറിയിച്ചു.

4 ലക്ഷം ച. അടി സാംസ്‌കാരിക സ്ഥാപനങ്ങള്‍, 37ലക്ഷം ച. അടി വരുന്ന 44 സ്റ്റേഡിയങ്ങള്‍, 46 ലക്ഷം ച.അടി വരുന്ന ആശുപത്രികെട്ടിടങ്ങള്‍, 4384 കോടിയുടെ കുടിവെള്ള പദ്ധതികളും കിഫ്ബിയുടേതായി നടക്കുമെന്നും മന്ത്രി പറഞ്ഞു.

2021 മാര്‍ച്ചിന് മുമ്പ് 85 ലക്ഷം ച. അടിവരുന്ന 237 കെട്ടിടങ്ങളുടെയും മറ്റ് പ്രോജക്ടുകളുടെയും 1000 കി.മീ. ദൈര്‍ഘ്യം വരുന്ന 74 റോഡുകളുടെയും പാലങ്ങളുടെയും ഉദ്ഘാടനം നടക്കുമെന്നും മന്ത്രി പറഞ്ഞു.

ലോകത്തിലെ പ്രമുഖ ഇലക്ട്രോണിക് കമ്പനികള്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്.വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് ട്രാന്‍സ്മിഷന്‍ ലൈനുകള്‍ പണിയും.വരുന്ന സാമ്പത്തിക വര്‍ഷം 5000 കിലോമീറ്റര്‍ റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

എല്ലാ ബസ് ഓപ്പറേറ്റര്‍മാരെയും ഉള്‍പ്പെടുത്തി ഇ- ടിക്കറ്റിങ് മൊബൈല്‍ ആപ്പ്, സിസിടിവി, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം എന്നിവ നടപ്പിലാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

Top