തെരുവിലിറങ്ങിയ യുവാക്കളിലാണ് രാജ്യത്തിന്റെ ഭാവി! രാഷ്ട്രീയഭേദമന്യേ കയ്യടിച്ച, ആമുഖം

THOMAS ISSAC

തിരുവനന്തപുരം: 2020-2021 സംസ്ഥാന ബജറ്റ് അവതരണത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ ഭാഷയിലാണ് ധനമന്ത്രി തോമസ് ഐസക് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത്. എഴുത്തുകാരുടെ വാക്കുകള്‍ ചൂണ്ടിക്കാട്ടി, രാജ്യം എത്രത്തോളം പ്രതിസന്ധി നേരിടുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു മന്ത്രിയുടെ ആമുഖം. രാജ്യം അഭിമുഖീകരിക്കുന്ന അസാധാരണ വെല്ലുവിളികള്‍ക്ക് മുന്നിലാണ് ബജറ്റ് അവതരിപ്പിക്കുന്നത് എന്ന് പറഞ്ഞ് തുടങ്ങിയ തോമസ് ഐസക് ആദ്യം ആനന്ദിന്റെ വരികളാണ് കടമെടുത്തത്.

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭാഷ സംസാരിക്കുകയാണ് കേന്ദ്ര ഭരണാധികാരികള്‍. ജനാധിപത്യവും സ്വേച്ഛാധിപത്യവും മുഖാമുഖം നില്‍ക്കുന്നു. അക്രമവും ഹിംസയുമാണ് കര്‍മ്മമെന്ന് വിശ്വസിക്കുന്ന അണികള്‍. വര്‍ഗ്ഗീയതയും വിദ്വേഷവും പ്രചരിപ്പിക്കുന്ന ഭരണകൂടം. ഒരു രാജ്യത്തിന്റെ മുന്നിലെ പഥങ്ങള്‍ എന്ന ആനന്ദനിന്റെ രചനയിലായിരുന്നു ഐസകിന്റെ തുടക്കം .

മനസാലെ നാം നിനക്കാത്തതെല്ലാം കൊടുങ്കാറ്റുപോലെ വരുന്ന കാലമെന്ന് അന്‍വറലി പറഞ്ഞത് പോലെ തന്നെയാണ് കാര്യങ്ങളെന്ന് ഐസക് പറഞ്ഞു. ഭയമാണ് പതാക ധീരതതയാണ് നയതന്ത്രം ആക്രമണമാണ് അഭിവാദനം ഓരോ പൗരനും ഓരോ പൊട്ടിത്തെറി എന്ന് എഴുതിയ ഒപി സുരേഷിന്റെ വാക്കുകള്‍ക്കും മന്ത്രി ബജറ്റില്‍ ഊന്നല്‍ നല്‍കി.

മാത്രമല്ല രാഷ്ട്രീയ ഭേദമന്യേയാണ് മന്ത്രി ആമുഖം നടത്തിയത്. ദ്രുപദ് ഗൗതം എന്ന പതിനഞ്ചുകാരന്റെ വാക്കുകളിലെ ദയനീയതയും ഭയവും അദ്ദേഹം തന്റെ പ്രസംഗത്തില്‍ എടുത്തു കാണിച്ചു. ഭയം ഒരു രാജ്യമാണ് അവിടെ നിശബ്ദത ഒരു ആഭരണം ആണെന്നായിരുന്നു അവന്റെ വരികള്‍. ഇവിടെ വ്യക്തമാണ് കുട്ടികളുടെ മനസിലേക്ക് കേന്ദ്ര സര്‍ക്കാര്‍ എത്രമാത്ര ഭയം കയറ്റിയിട്ടുണ്ടെന്ന്.

ഇവര്‍ക്ക് പുറമെ പി.എന്‍ ഗോപീകൃഷ്ണന്റെ കവിത, പ്രഭാവര്‍മയുടെ വരികള്‍, വിനോദ് വി ഷാജിയും , റഫീക് അഹമ്മദും, സംയുക്ത സമരത്തില്‍ കൈകോര്‍ത്ത കേരളത്തെ ഓര്‍മ്മിപ്പിക്കാന്‍ ബെന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങള്‍ എന്നിവയും ധനമന്ത്രിയുടെ ആമുഖത്തില്‍ ഇടം പിടിച്ചു.

Top