ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ബെംഗളൂരു എഫ്‌സിയെ നേരിടും

ബെംഗളൂരു: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് അഭിമാനപ്പോരാട്ടം. വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയില്‍ ബെംഗളൂരു എഫ്‌സിയാണ് എതിരാളികള്‍. ഇനിയും അവസാനിക്കാത്ത കണക്കുകള്‍ വീട്ടാനുറച്ചാണ് ബ്ലാസ്റ്റേഴ്‌സ് എതിരാളികളുടെ തട്ടകത്തില്‍ ഇറങ്ങുന്നത്. 16 കളിയില്‍ 29 പോയിന്റുമായി നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ജയം അനിവാര്യമാണ്.

ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ജംഷെഡ്പൂര്‍ എഫ്സിയെ നിലവിലെ ചാമ്പ്യന്‍മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് തകര്‍ത്തു. ബഗാന്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ജംഷെഡ്പൂരിനെ തോല്‍പിച്ചത്. ദിമിത്രി പെട്രറ്റോസ്, ജേസണ്‍ കമ്മിംഗ്‌സ്, അര്‍മാന്‍ഡോ സാദികു എന്നിവരാണ് ബഗാന്റെ സ്‌കോറര്‍മാര്‍. പതിനാറ് കളിയില്‍ പത്താം ജയം നേടിയ ബഗാന്‍ 33 പോയിന്റുമായി ലീഗില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 35 പോയിന്റുളള ഒഡിഷ എഫ്സിയാണ് ഒന്നാംസ്ഥാനത്ത്.കഴിഞ്ഞ മത്സരത്തില്‍ എഫ്സി ഗോവയ്‌ക്കെതിരെ രണ്ട് ഗോളിന് പിന്നിലായിട്ടും നാല് ഗോള്‍ തിരിച്ചടിച്ച് വിജയവഴിയില്‍ തിരിച്ചെത്തിയ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരുവില്‍ എത്തിയിരിക്കുന്നത്. പ്രധാന താരങ്ങളുടെ പരിക്ക് തിരിച്ചടിയായി തുടരുമ്പോഴും ബെംഗളൂരുവിലെ ആദ്യ ജയം അസാധ്യമല്ലെന്ന് ഇവാന്‍ വുകോമനോവിച്ച് ഉറപ്പിച്ച് പറയുന്നു. 16 കളിയില്‍ 29 പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് അഞ്ചും 17 കളിയില്‍ 18 പോയിന്റുളള ബെംഗളൂരു ഒന്‍പതും സ്ഥാനത്താണ് നിലവില്‍. നേര്‍ക്കുനേര്‍ കണക്കില്‍ ബെംഗളൂരുവിനാണ് ആധിപത്യം. പതിനാല് കളികളില്‍ ബെംഗളൂരു എട്ടില്‍ ജയിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചത് നാല് കളിയിലാണ്. രണ്ട് മത്സരം സമനിലയില്‍ അവസാനിച്ചു.

കഴിഞ്ഞ സീസണില്‍ സുനില്‍ ഛേത്രിയുടെ ഗോളും പിന്നാലെയുണ്ടായ വിവാദങ്ങളും കേരള ബ്ലാസ്റ്റേഴ്‌സും ആരാധകരും ഒരിക്കലും മറക്കില്ല. 2023 മാര്‍ച്ച് മൂന്നിനായിരുന്നു ഐഎസ്എല്ലിനെ പിടിച്ചുലച്ച ഫ്രീകിക്ക് ഗോളും ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിഷേധവും ബഹിഷ്‌കരണവും. വിലക്കും പിഴയുമെല്ലാം കഴിഞ്ഞ് 364 ദിവസത്തിന് ശേഷം ഇതേ വേദിയിലേക്ക് തിരികെ എത്തുമ്പോള്‍ ഇവാന്‍ വുകോമനോവിച്ചിനും സംഘത്തിനും ജയത്തില്‍ കുറഞ്ഞതൊന്നും മതിയാവില്ല. ഇക്കുറി കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ജയിച്ചെങ്കിലും ശ്രീകണ്ഠീരവയിലെ ജയമേ ബ്ലാസ്റ്റേഴ്‌സിനെയും ആരാധകരേയും തൃപ്തിപ്പെടുത്തൂ.

Top