ഐഎസ്എല്‍; ജംഷഡ്പൂരിന് മിന്നല്‍ മറുപടി നല്‍കി സഹല്‍, സമനില വഴങ്ങി ബ്ലാസ്റ്റേഴ്‌സ്

പനജി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ്- ജംഷഡ്പൂര്‍ എഫ്‌സി പോരാട്ടം സമനിലയില്‍. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. 14-ാം മിനിറ്റില്‍ ജംഷഡ്പൂരിനായി ഗ്രെഗ് സ്റ്റെവാര്‍ട്ട് ഫ്രീകിക്ക് ഗോള്‍ നേടിയപ്പോള്‍ 27-ാം മിനിറ്റില്‍ സഹല്‍ അബ്ദുല്‍ സമദിലൂടെ ബ്ലാസ്റ്റേഴ്‌സ് മറുപടി നല്‍കി.

രണ്ടാം പകുതിയില്‍ ഗോള്‍ നേടാന്‍ ബ്ലാസ്റ്റേഴ്‌സ് സകല തന്ത്രങ്ങളും പയറ്റി നോക്കിയെങ്കിലും ജംഷഡ്പൂരിന്റെ പ്രതിരോധ കോട്ടയ്ക്കു മുന്നില്‍ അടിയറവ് പറയുകയായിരുന്നു. ഗ്രെഗ് സ്റ്റെവാര്‍ട്ടിന്റെ വ്യക്തിഗത മികവില്‍ ജാംഷഡ്പൂര്‍ മുന്നിലെത്തിയെങ്കിലും വാശിയോടെ കളിച്ച് ബ്ലാസ്റ്റേഴ്‌സ് ഗോള്‍ മടക്കി.

27-ാം മിനിറ്റില്‍ അല്‍വാരോ വാസ്‌കസിന്റെ നീക്കത്തില്‍ നിന്നാണു ഈ ഗോള്‍ പിറന്നത്. പന്തുമായി ജംഷഡ്പൂര്‍ ബോക്‌സിലേക്കു കുതിച്ച വാസ്‌കസിന്റെ ഷോട്ട് മലയാളി ഗോളി ടി.പി. രെഹനേഷ് തട്ടിയകറ്റി. എന്നാല്‍ പന്തു പിടിച്ചെടുത്ത സഹല്‍ വീണ്ടും ജംഷഡ്പൂര്‍ വലയിലേക്കു ഷോട്ടുതിര്‍ത്തു. ഇതും ഗോള്‍ കീപ്പര്‍ തട്ടിയെങ്കിലും പന്തു നിയന്ത്രിക്കാനാകാതെ വലയിലെത്തുകയായിരുന്നു. സീസണില്‍ സഹലിന്റെ നാലാം ഗോളാണിത്.

ആദ്യ പകുതി 1-1 എന്ന സ്‌കോറില്‍ അവസാനിച്ചതോടെ രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് തുടര്‍ച്ചയായ ആക്രമണമാണ് അഴിച്ചുവിട്ടത്. പ്രത്യാക്രമണങ്ങളുമായി ജംഷഡ്പൂരും തിരിച്ചടിച്ചു. വീറും വാശിയുമേറിയതോടെ ബ്ലാസ്റ്റേഴ്‌സ് 18 ഉം ജംഷഡ്പൂര്‍ 11 ഉം ഫൗളുകളാണു വഴങ്ങിയത്.

രണ്ടാം പകുതിയില്‍ പ്രതിരോധം ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ് എനസ് സിപോവിച്ചിനെ കളത്തിലിറക്കി. സിപോ- ലെസ്‌കോവിച്ച് സഖ്യം പ്രതിരോധത്തില്‍ ഉറച്ചുനിന്നതോടെ ജംഷഡ്പൂരിന്റെ ഗോള്‍ മോഹങ്ങളും പൊലിഞ്ഞു. മത്സരം 1-1ന് സമനിലയിലായി.

എട്ട് മത്സരങ്ങളില്‍നിന്ന് 13 പോയിന്റുവീതമാണു ഇരു ടീമുകള്‍ക്കുമുള്ളത്. ജംഷഡ്പൂര്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തും ബ്ലാസ്റ്റേഴ്‌സ് മൂന്നാമതും നില്‍ക്കുന്നു. ജനുവരി രണ്ടിന് എഫ്‌സി ഗോവയ്‌ക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Top