മഡ്ഗാവ്: ഐഎസ്എൽ ലീഗില്‍ ഹൈദരാബാദ് എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത 4 ഗോളുകൾക്ക് പരാജയപെട്ടതിനു പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്തുനിന്ന് കിബു വികുനയെ പുറത്താക്കിയാതായി റിപ്പോർട്ട്. ഹൈദരാബാദിനെതിരായ തോല്‍വിയോടെ ടീം പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. ഇതോടെ 18 കളിയില്‍ നിന്ന് 16 പോയന്റുള്ള ടീം പത്താം സ്ഥാനത്തായി.
സ്പാനിഷ് പരിശീലകന്റെ കീഴില്‍ കേവലം മൂന്ന് കളികളില്‍ മാത്രമാണ് ടീമിന് ജയിക്കാന്‍ കഴിഞ്ഞത്. ഏഴ് സമനിലയും എട്ട് തോല്‍വിയുമാണ് ലീഗിൽ ടീമിന്റെ അക്കൗണ്ടിലുള്ളത്. കഴിഞ്ഞ സീസണില്‍ ടീമിനെ പരിശീലിപ്പിച്ച എല്‍കോ ഷെട്ടോറിക്ക് പകരമായിട്ടായിരുന്നു കിബുവിനെ കൊണ്ടുവന്നത്. ഐ ലീഗ് ഫുട്ബോളില്‍ കൊല്‍ക്കത്ത ക്ലബ്ബ് മോഹന്‍ ബഗാനെ ചാമ്പ്യന്‍മാരാക്കിയതിന്റെ മികവില്‍ ബ്ലാസ്റ്റേഴ്സിലെത്തിയ പരിശീലകന് പക്ഷെ മികവ് തുടരാനായില്ല. പ്രതിരോധത്തിലെ പിഴവുകളാണ് കിബുവിനും ബ്ലാസ്റ്റേഴ്സിനും തിരിച്ചടിയായത്.
സീസണില്‍ 33 ഗോളുകളാണ് ടീം വഴങ്ങിയത്. ലീഗില്‍ ഏറ്റവും ഗോള്‍ വഴങ്ങിയ ടീമും ബ്ലാസ്റ്റേഴ്സാണ്. പ്ലേ ഓഫില്‍ നിന്ന് പുറത്തായതും വന്‍തോല്‍വിയുമാണ് പുറത്താക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. സീസണില്‍ പരിശീലക സ്ഥാനം തെറിക്കുന്ന നാലാമത്തെ പരിശീലകനാണ് കിബു. ബെംഗളൂരു എഫ്.സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡീഷ എഫ്.സി ടീമുകള്‍ പരിശീലകരെ പുറത്താക്കിയിരുന്നു.