ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമാനോവിച്ചിനെ വിലക്കിയേക്കും

മുംബൈ: കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീകൻ ഇവാൻ വുകോമാനോവിച്ചിനെ ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്ന് വിലക്കാൻ സാധ്യത. ഐഎസ്എൽ പ്ലേ ഓഫിൽ ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിൽ വിവാദഗോളിനെ തുടർന്ന് ബ്ലാസ്‌റ്റേഴ്‌സ് മത്സരം പൂർത്തിയാക്കാതെ കയറിപോയതിനാണ് നടപടി. അന്ന് എക്‌സ്ട്രാ ടൈമിൽ 15 മിനിറ്റോളം ശേഷിക്കെ ടീമിനെ വുകോമാനോവിച്ച് തിരിച്ചുവിളിക്കുകയായിരുന്നു. തുടർന്ന് ക്ലബിനെതിരേയും അദ്ദേഹത്തിനെതിരേയും നടപടിയുണ്ടാവുമെന്ന് വാർത്തകളുണ്ടായിരുന്നു. വുകോമാനോവിച്ചിനൊപ്പം ക്ലബിന് പിഴയടയ്‌ക്കേണ്ടി വരുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

അതേസമയം, ഭീമമായ തുക ബ്ലാസ്‌റ്റേഴ്‌സ് പിഴയടയ്‌ക്കേണ്ടി വരില്ല. പരിശീലകന്റെ തീരുമാനാണ് ബ്ലാസ്റ്റേഴ്‌സിന്റെ പിന്മാറ്റത്തിന് കാരണമെന്നാണ് അച്ചടക്ക സമിതിയുടെ നിഗമനം. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിനെതിരെ കടുത്ത നടപടിയെടുക്കാൻ കാരണം. എഐഎഫ്എഫ് കഴിഞ്ഞ ആഴ്ച ഇവാൻ വുകമാനോവിചിന് പ്രത്യേകം നോട്ടീസ് അയച്ചിരുന്നു.

നോട്ടീസിനെതിരെ അദ്ദേഹം പ്രതികരിച്ചതിങ്ങനെ… ”താരങ്ങളെ തിരിച്ചുവിളിച്ചത് പെട്ടെന്നെടുത്ത തീരുമാനമായിരുന്നു. പല റഫറീയിംഗ് തീരുമാനങ്ങളും ടീമിന് എതിരായിരുന്നു. കഴിഞ്ഞ സീസണിലെ ഫൈനലിലും റഫറി പിഴവ് വരുത്തി. അതേ റഫറി വീണ്ടും പിഴവ് വരുത്തിയത് സഹിക്കാനായില്ല. പ്രതിഷേധിച്ചിട്ടും ഫലമുണ്ടായില്ല. ഇത്തരം പിഴവുകൾ പതിവാവകുയാണ്. തോൽവിക്ക് ശേഷം ആരാധകരെ ആശ്വസിപ്പിക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. വിവാദഗോളിനെ കുറിച്ച് മുൻ റഫറിമാരുടെ റിപ്പോർട്ടും അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന് നൽകിയിട്ടുണ്ട്.” വുകോമാനോവിച്ച് പറഞ്ഞു.

ബെംഗളൂരു എഫ്‌സിക്ക് എതിരായ പ്ലേ ഓഫ് മത്സരം വീണ്ടും കളിക്കണമെന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യം നേരത്തെ എഐഎഫ്എഫിന്റെ അച്ചടക്ക സമിതി തള്ളിക്കളഞ്ഞിരുന്നു. ഇതാദ്യമായാണ് ഐഎസ്എല്ലിൽ ഒരു ടീം ബഹിഷ്‌കരണം നടത്തി ഇറങ്ങിപ്പോകുന്നത്.

Top