കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരം

തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തത്വത്തിലുള്ള അംഗീകാരം. കേരള സംസ്ഥാന സഹകരണബാങ്കും 14 ജില്ലാ സഹകരണ ബാങ്കുകളും ലയിപ്പിച്ച് കേരള ബാങ്ക് രൂപവത്കരിക്കുന്നതിന് ഉപാധികളോടെ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. ഇതിനായി 19 വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയുള്ള ആര്‍.ബി.ഐ. അറിയിപ്പ് ബുധനാഴ്ച ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.റിസര്‍വ് ബാങ്ക് മാനദണ്ഡപ്രകാരമുള്ള വ്യവസ്ഥകള്‍ പാലിച്ച് 2019 മാര്‍ച്ച് 31ന് മുന്‍പായി ലയന നടപടികള്‍ പൂര്‍ത്തീകരിക്കണം. ഇക്കാര്യം റിസര്‍വ് ബാങ്കിനെ ബോധ്യപ്പെടുത്തി അന്തിമ അനുമതിയും തുടര്‍ ലൈസന്‍സിംഗ് നടപടികളും സാധ്യമാക്കണമെന്നും സംസ്ഥാന സര്‍ക്കാരിനയച്ച കത്തില്‍ പറയുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എസ്.ബി.ഐ.യില്‍ ലയിപ്പിച്ചതോടെയാണ് സംസ്ഥാനത്തിന് ഒരു ബാങ്കെന്ന ആശയം ഇടതു സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്.14 ജില്ലാസഹകരണ ബാങ്കുകളെയും ,804 ശാഖകളെയും,സംസ്ഥാന സഹകരണ ബാങ്കിന്റെ 20 ശാഖകളെയും സംയോജിപ്പിച്ച് ബാങ്ക് രൂപീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ബാംഗ്ലൂര്‍ ഐഐഎമ്മില്‍നിന്നുള്ള പ്രൊഫ. എം എസ് ശ്രീറാമിന്റെ നേതൃത്വത്തിലുള്ള സമിതി പഠനറിപ്പോര്‍ട്ടും നല്‍കി. നബാര്‍ഡ് റിട്ട. ചീഫ് ജനറല്‍ മാനേജര്‍ വി ആര്‍ രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള കര്‍മസമിതി തയ്യാറാക്കിയ പ്രാഥമിക പദ്ധതിയാണ് അംഗീകാരത്തിനായി റിസര്‍വ് ബാങ്കിനും നബാര്‍ഡിനും സമര്‍പ്പിച്ചിരുന്നത്.

ജൂലൈ 20ന് സംസ്ഥാന ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കര്‍മസമിതി ചെയര്‍മാന്‍ എന്നിവര്‍ റിസര്‍വ് ബാങ്ക് ആസ്ഥാനത്ത് ഉന്നതോദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. ആഗസ്ത് ഏഴിന് സഹകരണമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും റിസര്‍വ് ബാങ്ക് റീജ്യണല്‍ ഡയറക്ടറുമായി ചര്‍ച്ച നടത്തി. റിസര്‍വ് ബാങ്ക് ഉന്നയിച്ച എല്ലാ കാര്യത്തിലും തൃപ്തികരമായ മറുപടിയാണ് സര്‍ക്കാര്‍ നല്‍കിയത്. ഇതില്‍ റിസര്‍വ് ബാങ്ക് അധികൃതര്‍ സംതൃപ്തരാണെന്നാണ് തത്വത്തിലുള്ള അനുമതിയിലൂടെ വ്യക്തമായത്.

Top