നിയമസഭാസമ്മേളനം ഈ മാസം അവസാനം ഒറ്റ ദിവസം ചേരാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാസമ്മേളനം ഈ മാസം അവസാനം ചേരാന്‍ തീരുമാനം. ഇന്ന് തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത കക്ഷിനേതാക്കളുടെ യോഗത്തിലാണ് ധനകാര്യബില്ല് പാസ്സാക്കാന്‍ ഒറ്റ ദിവസം മാത്രം യോഗം ചേര്‍ന്ന് സമ്മേളനം പിരിയാന്‍ തീരുമാനിച്ചത്.

സമ്മേളനത്തില്‍ സാമൂഹിക അകലം പാലിച്ച് എല്ലാ അംഗങ്ങളും പങ്കെടുക്കും. മാസ്‌ക്, സാനിറ്റൈസര്‍ എന്നിങ്ങനെ മറ്റ് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചാകും സമ്മേളനം.

അതേസമയം, എന്നാകും ഒറ്റദിനസമ്മേളനം എന്ന് ഇതുവരെ തീരുമാനമായിട്ടില്ല. ജൂലൈ അവസാന ആഴ്ച സമ്മേളനം ചേരാമെന്നാണ് തീരുമാനമായിരിക്കുന്നത്. ചരിത്രത്തില്‍ത്തന്നെ അപൂര്‍വമായിട്ടേ കേരള നിയമസഭ ഒറ്റ ദിവസം മാത്രം സമ്മേളനം ചേര്‍ന്ന് പിരിഞ്ഞിട്ടുള്ളൂ. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നേരത്തേ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയിരുന്നു. ഏപ്രില്‍ 8 വരെയാണ് നിയമസഭാ സമ്മേളനം നടത്താനിരുന്നത്. ധനാഭ്യര്‍ത്ഥനകള്‍ എല്ലാം ഒരുമിച്ച് പാസ്സാക്കുകയാണ് ചെയ്തത്.

എന്നാല്‍ സഭാസമ്മേളനം വെട്ടിച്ചുരുക്കുന്നതില്‍ പ്രതിപക്ഷം നേരത്തേ എതിര്‍പ്പറിയിച്ചിരുന്നു. ഇത് അനാവശ്യഭീതി സൃഷ്ടിക്കുമെന്നായിരുന്നു പ്രതിപക്ഷവാദം. എന്നാല്‍ നിലവില്‍ സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി നൂറിലധികം കൂടുന്ന സാഹചര്യത്തില്‍ സമ്മേളനം ഒറ്റദിവസം അവസാനിപ്പിക്കുന്നതിന് പ്രതിപക്ഷത്തിന്റെ പിന്തുണയുമുണ്ട്.

Top