നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും ; ശബരിമല ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ ചര്‍ച്ചയില്‍

തിരുവനന്തപുരം : നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. ശബരിമല, കെ.ടി ജലീല്‍, പി.കെ ശശി വിഷയങ്ങള്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. ഇതിനെ മറികടക്കാനുള്ള ആലോചനകള്‍ ഭരണപക്ഷത്തും സജീവമാണ്.

മഞ്ചേശ്വരം എം.എല്‍.എ,ആയിരുന്ന പി.ബി.അബ്ദുല്‍ റസാഖിനു ചരമോപചാരമര്‍പ്പിച്ച് സഭ ഇന്ന് പിരിയും. 13 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള നിയമനിര്‍മ്മാണത്തിനാണ് ചേരുന്നതെങ്കിലും ശബരിമല ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ വരും ദിവസങ്ങളില്‍ സഭയെ പ്രക്ഷുബ്ധമാക്കും. ഭക്തര്‍ക്കുണ്ടായ ബുദ്ധിമുട്ടും പോലീസ് നടപടികളും ചൂണ്ടിക്കാട്ടി പ്രതിപക്ഷം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും. പ്രളയാനന്തര കേരള പുനര്‍നിര്‍മ്മിതിയിലെ വീഴ്ചകളും പ്രതിപക്ഷം ആയുധമാക്കും.

ബന്ധു നിയമനം റദ്ദാക്കിയെങ്കിലും കെ.ടി.ജലീല്‍, ജി.സുധാകരന്‍ എന്നിവരുടെ സ്വജനപക്ഷപാതവും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും.

കോടതി അയോഗ്യനാക്കിയ കെ.എം ഷാജിക്ക് നിയമസഭാ സമേളനത്തില്‍ പങ്കെടുക്കാനാകില്ല. കെ.എം ഷാജിയുടെ അപ്പീല്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വനിത ജീവനക്കാര്‍ക്ക് ഇരിപ്പിട സൌകര്യം ഒരുക്കുന്ന ബില്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് സര്‍ക്കാരിനെ അധികാരപ്പെടുത്തുന്ന ബില്‍, തുടങ്ങിയവയാണ് ആദ്യ ദിവസങ്ങളില്‍ പരിഗണിക്കുന്നത്. മറ്റ് ദിവസങ്ങളില്‍ ഏതൊക്കെ ഓര്‍ഡിനനന്‍സ് പരിഗണിക്കണമെന്ന കാര്യം കാര്യോപദേശ സമിതി തീരുമാനിക്കും .

ഇത്തവണ മുതല്‍ രാവിലെ ഒന്‍പത് മണിക്കായിരിക്കും സഭാ നടപടികള്‍ തുടങ്ങുക.ഒന്‍പത് മുതല്‍ മുതല്‍ 10 വരെയായിരക്കും ചോദ്യോത്തരവേള. തുടര്‍ന്ന് രാവിലെ 10നാണ് ശൂന്യവേള. എല്ലാ ദിവസവും രണ്ടരക്ക് സഭാ നടപടികള്‍ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശമുണ്ടെങ്കിലും ഇത്തവണ നടപ്പാക്കില്ല. സമ്മേളനം ഡിസംബര്‍ 13 ന് അവസാനിക്കും.

Top