നിയമസഭയിലെ കയ്യാങ്കളിക്കേസ് പിന്‍വലിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമസഭയില്‍ അരങ്ങേറിയ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസില്‍ മലക്കം മറിഞ്ഞ് സര്‍ക്കാര്‍. കേസ് പിന്‍വലിച്ചിട്ടില്ലെന്ന് തിരുവനന്തപുരം സി ജെ എം കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ നിലപാട് അറിയിച്ചു. 2015 -ല്‍ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിടെ നിയമസഭയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറ് എല്‍ ഡി എഫ് എം എല്‍ എ മാര്‍ക്കെതിരെയാണ് കേസ് എടുത്തിരുന്നത്.

കേസില്‍ പ്രതിയായ മുന്‍ എം എല്‍ എ വി ശിവന്‍കുട്ടിയുടെ അപേക്ഷ പ്രകാരം കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഇന്നലെ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ തടസഹര്‍ജി നല്‍കിയിരുന്നു.

ഈ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കേസ് പിന്‍വലിച്ചിട്ടില്ലെന്ന നിലപാട് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. കേസില്‍ ഉള്‍പ്പെട്ട പ്രതികളോട് ഏപ്രില്‍ 21 ന് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഘര്‍ഷത്തിന്റെ ഫലമായി രണ്ടുലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് സഭയിലുണ്ടായത്.

Top