അഞ്ച് മന്ത്രിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനം

തിരുവനന്തപുരം: ഐസക്കും സുധാകരനുമടക്കം അഞ്ചു മന്ത്രിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം. തോമസ് ഐസക്ക്, ജി. സുധാകരന്‍, സി.രവീന്ദ്രനാഥ്, ഇ.പി.ജയരാജന്‍, എ.കെ.ബാലന്‍ എന്നിവരാണ് തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുക.

മുഖ്യമന്ത്രിയടക്കം മന്ത്രിസഭയിലെ ബാക്കിയുള്ളവര്‍ മത്സരിക്കാനാണ് സാധ്യത. തിരുവനന്തപുരത്ത് പുരോഗമിക്കുന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം പങ്കെടുക്കുന്നുണ്ട്. ആരോഗ്യ മന്ത്രി കെ.കെ.ശൈലജ മട്ടന്നൂരില്‍ നിന്നാകും ഇത്തവണ ജനവിധി തേടുക. ഇ.പി.ജയരാജന്‍ മത്സരിച്ച മണ്ഡലമാണിത്. കൂടുതല്‍ തവണ മത്സരിച്ചവരെ മാറ്റിനിര്‍ത്തണമെന്ന മാനദണ്ഡം നടപ്പാക്കണമെന്ന നിര്‍ദേശവും സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നിട്ടുണ്ട്.

എ.കെ. ബാലന് പകരം ഭാര്യയെ പരിഗണിക്കണമെന്ന നിര്‍ദേശം സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിന് മുന്നില്‍ വന്നിരുന്നു. താഴെ തട്ടില്‍ നിന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ ബാലന്‍ തന്നെ ഇത് നിഷേധിച്ച് രംഗത്തെത്തുകയുണ്ടായി.
എംഎല്‍എമാരായ എ.പ്രദീപ് കുമാര്‍, രാജു എബ്രഹാം എന്നിവരും മത്സരിക്കില്ല.

 

Top