സാംസ്‌കാരിക സമ്പന്നതയുടെ കാര്യത്തില്‍ കേരളവും തമിഴ്‌നാടും ഒരുപോലെ ; ഉദയനിധി സ്റ്റാലിന്‍

പുരോഗമന ചിന്താഗതിയുടെ കാര്യത്തിലും സാംസ്‌കാരിക സമ്പന്നതയുടെ കാര്യത്തിലും കേരളവും തമിഴ്നാടും ഒരുപോലെയാണെന്ന് തമിഴ്‌നാട് മന്ത്രിയും സിനിമാതാരവുമായ ഉദയനിധി സ്റ്റാലിന്‍. കണ്ണൂര്‍ സര്‍വകലാശാലാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കേരളവും തമിഴ്നാടും തമ്മില്‍ ചരിത്രപരവും സാംസ്‌കാരികപരവുമായ ഇഴയടുപ്പമുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ നേതൃത്വവും പതിറ്റാണ്ടുകളായി ആത്മബന്ധം സൂക്ഷിക്കുന്നവരാണ്. നിലവിലെ മുഖ്യമന്ത്രിമാരായ പിണറായി വിജയനും എം കെ സ്റ്റാലിനും ദൃഢമായ അടുപ്പമാണുള്ളത്. ഫാസിസത്തിന് എതിരായ പോരാട്ടത്തിലും കേരളത്തിനും തമിഴ്നാടിനും ഒറ്റ മനസ്സാണെന്നും ഉദയനിധി സ്റ്റാലിന്‍ പരാമര്‍ശിച്ചു.

ഹിന്ദി ഭാഷയ്ക്ക് തമിഴ് മക്കള്‍ എതിരല്ല എന്നാല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെ എതിര്‍ക്കും. കേന്ദ്ര സര്‍ക്കാര്‍ ഫെഡറലിസത്തെ തകര്‍ക്കുകയാണ്. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നു. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ഭരണ പ്രതിസന്ധിയുണ്ടാക്കുന്നു. ഇത്തരം നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കേണ്ടതാണെന്നും ഉദയനിധി സ്റ്റാലിന്‍ വ്യക്തമാക്കി. ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ കേരളത്തിനും തമിഴ്നാടിനും ഒറ്റ മനസ്സാണെന്ന് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. 2024 ലും കേരളവും തമിഴ്നാടും ഫാസിസ്റ്റ് ശക്തികള്‍ക്ക് തിരിച്ചടി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കെ വി സുമേഷ് എം എല്‍ എ, കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ ഗോപിനാഥ് രവീന്ദ്രന്‍, മുന്‍ എം എല്‍ എ എം വി ജയരാജന്‍, എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

Top