ഗവര്‍ണ്ണര്‍ക്കെതിരെ കേരളം വീണ്ടും സുപ്രീം കോടതിയില്‍; കെ കെ വേണുഗോപാല്‍ കേരളത്തിനായി ഹാജരാകും

ഡല്‍ഹി: ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം വീണ്ടും സുപ്രീം കോടതിയില്‍. ചീഫ് സെക്രട്ടറിയും, നിയമ സെക്രട്ടറിയുമാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ബില്ലുകളില്‍ ഒപ്പ് വയ്ക്കാത്ത നടപടിക്കെതിരെ 2022 ല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഒരാഴ്ചക്കിടെ ഗവര്‍ണ്ണര്‍ക്കെതിരെയെത്തുന്ന രണ്ടാമത്തെ ഹര്‍ജിയാണിത്. മുന്‍ അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍ കേരളത്തിനായി ഹാജരാകും.

ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും കേന്ദ്രസര്‍ക്കാരിനെയും എതിര്‍ കക്ഷികളാക്കി കേരളസര്‍ക്കാരും ടിപി രാമകൃഷ്ണന്‍ എംഎല്‍എയും സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ ഹര്‍ജി. സര്‍വ്വകലാശാല നിയമഭേദഗഗതികള്‍, സഹകരണ നിയമഭേദഗതി, പൊതുജനാരോഗ്യ നിയമ ഭേഗദതി, ലോകായുക്ത നിയമ ഭേഗതി എന്നിവ തീരുമാനം എടുക്കാതെ ഗവര്‍ണ്ണര്‍ പിടിച്ചു വച്ചിരിക്കുകയാണെന്നാണ് ആദ്യ ഹര്‍ജിയില്‍ പറയുന്നത്.

ബില്ലുകളില്‍ എത്രയും വേഗം തീരുമാനം എടുക്കാന്‍ ഗവര്‍ണ്ണര്‍ക്ക് നിദ്ദേശം നല്‍കണം. ബില്ലുകള്‍ പിടിച്ചുവച്ചിരിക്കുന്നത് ഭരണഘടന ലംഘനം എന്ന് കോടതി ചൂണ്ടിക്കാട്ടണമെന്നും സര്‍ക്കാര്‍ അപേക്ഷിക്കുന്നു. ഒരു കാരണവും കൂടാതെ ചില ബില്ലുകള്‍ രണ്ട് കൊല്ലത്തിലധികമായി ഗവര്‍ണ്ണര്‍ പിടിച്ചു വച്ചിരിക്കുകയാണ്. പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് നടപടി എടുക്കാനുള്ള പൊതുജനാരോഗ്യ ബില്ലും തടഞ്ഞു വച്ചിരിക്കുന്നതില്‍ ഉണ്ട്. ഇത് ഭരണഘടനയുടെ ഉറപ്പാക്കുന്ന തുല്യത. ജീവിക്കാനുള്ള അവകാശം എന്നിവ ഹനിക്കുന്നതാണ്. ഈ വിഷയത്തില്‍ ഗവര്‍ണ്ണര്‍ കോടതിയോട് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്.

Top