സന്തോഷ് ട്രോഫി; ടീമിലെ 20 കളിക്കാര്‍ക്ക് 2 ലക്ഷം വീതം പാരിതോഷികം; 11 പേര്‍ക്ക് ജോലി

santhosh-trophy

തിരുവനന്തപുരം: സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിലെ 20 കളിക്കാര്‍ക്കും മുഖ്യ പരിശീലകനും രണ്ടു ലക്ഷം രൂപ വീതം പാരിതോഷികം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ടീമിലുണ്ടായിരുന്ന പതിനൊന്നു പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനമായി. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.

കേരള ടീമിലെ മുഹമ്മദ് ഷെറീഫ്, ജിയാദ് ഹസ്സന്‍, ജസ്റ്റിന്‍ ജോര്‍ജ്, കെ.പി. രാഹുല്‍, വി.എസ്. ശ്രീക്കുട്ടന്‍, എം.എസ്. ജിതിന്‍, ജി. ജിതിന്‍, ബി.എല്‍. ഷംനാസ്, സജിത് പൗലോസ്, വി.കെ. അഫ്ദല്‍, പി.സി. അനുരാഗ് എന്നിവര്‍ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള സര്‍ക്കാര്‍ ജോലി നല്‍കാനാണ് തീരുമാനമായത്. സന്തോഷ് ട്രോഫി ടീമിലെ കളിക്കാരില്‍ സ്വന്തമായി വീടില്ലാത്ത കെ.പി. രാഹുലിന് (പീലിക്കോട് കാസര്‍ക്കോട്) വീട് നിര്‍മ്മിച്ച് നല്‍കാനും തീരുമാനമായി

അതേസമയം, ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ കേരള ടീമിലെ 12 കളിക്കാര്‍ക്കും പരിശീലകനും ഒന്നര ലക്ഷം രൂപ വീതം നല്‍കാനും മാനേജര്‍ക്കും അസിസ്റ്റന്റ് കോച്ചിനും ഒരു ലക്ഷം രൂപ വീതം നല്‍കാനും തീരുമാനമായി. വോളി ചാമ്പ്യന്‍ഷിപ്പ് നേടിയ ടീമിലെ സി.കെ. രതീഷിന് കിന്‍ഫ്രയില്‍ സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിച്ച് കോഴിക്കോട് ജില്ലയില്‍ നിയമനം നല്‍കും.

Top