ജനാധിപത്യത്തിനെതിരായ നഗ്‌നമായ ആക്രമണമാണ് കെജ്രിവാളിന്റെ അറസ്റ്റെന്ന്;മമത ബാനര്‍ജി

ഡല്‍ഹി:ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.തെരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ സഖ്യത്തിലെ മുഖ്യമന്ത്രിമാര്‍ക്കെതിരായ അന്യായമായ നടപടിയാണിത്. ഇത് ജനാധിപത്യത്തിനെതിരായ നഗ്‌നമായ ആക്രമണമാണെന്നും മമത ബാനര്‍ജി പറഞ്ഞു. സാമൂഹ്യമാധ്യമമായ എക്‌സിലാണ് മമതയുടെ പരാമര്‍ശം. ദില്ലി എക്‌സൈസ് കേസില്‍ ഇന്നലെ രാത്രിയാണ് കെജ്രിവാള്‍ അറസ്റ്റിലാവുന്നത്. അതേസമയം, മദ്യ നയക്കേസില്‍ ഇഡി അറസ്റ്റിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ച് വിചാരണ കോടതിയില്‍ അരവിന്ദ് കെജ്രിവാളിനെ ഹാജരാക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നീക്കം. വിചാരണ കോടതി റിമാന്‍ഡ് അടക്കമുള്ള നടപടികളിലേക്ക് പോകാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ സുപ്രീംകോടതിയിലെ ഹര്‍ജി തുടര്‍ന്നിട്ട് കാര്യമില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി പിന്‍വലിച്ചത്.

ഹര്‍ജി പിന്‍വലിക്കുകയാണെന്ന് കെജ്രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്വി കോടതിയിയെ അറിയിക്കുകയായിരുന്നു. ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ജസ്റ്റിസുമാരായ എംഎം സുന്ദരേശ്, ബേല ത്രിവേദി എന്നിവരടങ്ങിയ സ്‌പെഷല്‍ ബെഞ്ചാണ് എഎപി ഹര്‍ജി പരിഗണിച്ചത്. രാവിലെ 10.30ന് കോടതി ആരംഭിച്ചപ്പോള്‍ തന്നെ മനു അഭിഷേക് സിങ്വി ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് സ്പെഷ്യല്‍ ബെഞ്ച് പെറ്റീഷന്‍ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

അതിനിടെ, മദ്യ നയക്കേസില്‍ നേരത്തെ ഇഡി അറസ്റ്റ് ചെയ്ത ബിആര്‍എസ് നേതാവ് കെ കവിത ജാമ്യാപേക്ഷ സുപ്രീംകോടതി അംഗീകരിച്ചില്ല. ജാമ്യത്തിനായി വിചാരണ കോടതിയിലേക്ക് പോകാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കെജ്രിവാളിന്റെ അപേക്ഷ പരിഗണിക്കുന്ന ബഞ്ചാണ് കവിതയുടെ അപേക്ഷയിലും വാദം കേട്ടത്. ഈ സാഹചര്യത്തില്‍ കൂടിയാണ് അരവിന്ദ് കെജ്രിവാള്‍ സുപ്രീംകോടതിയിലെ ഹര്‍ജി പിന്‍വലിച്ചത്. വിചാരണ കോടതി റിമാന്‍ഡ് അടക്കമുള്ള നടപടികളിലേക്ക് കടന്നാല്‍ സുപ്രീംകോടതിയില്‍ എതിര്‍ക്കാനാണ് നീക്കം.

Top