ഹത്രാസ് കുറ്റവാളികളെ തൂക്കിലേറ്റണമെന്ന് കെജരിവാള്‍

ന്യൂഡല്‍ഹി: ഹത്രാസ് കേസില്‍ നീതി ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും അനുയായികളും ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തു. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ 20 വയസ്സുള്ള പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ നീതി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് ജന്തര്‍ മന്തറില്‍ തടിച്ചു കൂടിയത്.

‘ഏറ്റവും ദു:ഖത്തോടെയാണ് ഞങ്ങളിവിടെ കൂടിയിരിക്കുന്നത്. ഞങ്ങളുടെ മകള്‍ക്ക് നീതി ലഭിക്കണമെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. കുറ്റവാളികളെ എത്രയും വേഗം തൂക്കിലേറ്റണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. ഇതുപോലെ ഒരു കുറ്റകൃത്യം ചെയ്യാന്‍ ആരും ധൈര്യപ്പെടാത്ത തരത്തിലുള്ള ശിക്ഷ അവര്‍ക്ക് നല്‍കണം.’ കെജ്‌രിവാള്‍ പറഞ്ഞു.

ഹഥ്‌റസ് സന്ദര്‍ശിക്കുമെന്നും നീതി ലഭിക്കുന്ന സമയം വരെ പോരാട്ടം തുടരുമെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. സൂര്യാസ്തമയത്തിന് ശേഷം മെഴുകുതിരി കത്തിച്ചാണ് പ്രതിഷേധക്കാര്‍ കൂട്ടായ്മയില്‍ പങ്കെടുത്തത്. അധികാരത്തില്‍ തുടരാനുള്ള അവകാശം യുപി സര്‍ക്കാരിനില്ലെന്നും നീതി ലഭ്യമാക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത സിപിഐ എം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു.

Top