ഗോവയിലെ ബിജെപി സര്‍ക്കാറിനെതിരെ വിമര്‍ശനമുന്നയിച്ച് അരവിന്ദ് കേജ്‌രിവാള്‍

പനാജി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി ഗോവ സര്‍ക്കാര്‍ ഹെലിപ്പാഡ് നിര്‍മിച്ചത് 24 മണിക്കൂറ് കൊണ്ടാണെന്നും 20 കൊല്ലമായിട്ടും സമീപത്ത് ബസ്‌സ്‌റ്റോപ്പില്ലെന്നും ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാള്‍.

പനാജിയില്‍ നടത്തി വാര്‍ത്താസമ്മേളനത്തിലാണ് കേജ്‌രിവാള്‍ ഗോവയിലെ ബിജെപി സര്‍ക്കാറിനെതിരെ വിമര്‍ശനമുന്നയിച്ചത്. വ്യാഴാഴ്ച സംസ്ഥാനത്തെത്തിയ നരേന്ദ്രമോദിക്കായി പുതിയ ഹെലിപ്പാഡ് പണിതത് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.

ഫെബ്രുവരി 14ന് നടക്കുന്ന ഗോവ തെരഞ്ഞെടുപ്പ് സാധാരണ ഇലക്ഷനല്ലെന്നും നാടിന് മാറാനുള്ള അവസരമാണെന്നും അദ്ദേഹം പറഞ്ഞു. ലക്ഷ്യബോധമുള്ള സര്‍ക്കാറുണ്ടെങ്കില്‍ എല്ലാം ചെയ്യാന്‍ കഴിയുമെന്ന് ഗോവയിലെ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നുവെന്നും കേജ്‌രിവാള്‍ പറഞ്ഞു.

ബിജെപിയും കോണ്‍ഗ്രസും ഗോവക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന് 27 വര്‍ഷവും ബിജെപിക്ക് 15 വര്‍ഷവും ഗോവ നല്‍കിയെന്നും ചൂണ്ടിക്കാട്ടി. ഇരു കൂട്ടരും സംസ്ഥാനത്തെ കൊള്ളയടിച്ചെന്ന് അദ്ദേഹം ആരോപിച്ചു.

Top