Keerthi Suresh’s experience during Chennai flood

ചെന്നൈ: ചെന്നൈ നഗരത്തിലെ പ്രളയത്തിന്റെ ഭീകരാവസ്ഥയും ആ സമയത്ത്‌ നേരിട്ട അനുഭവങ്ങളും വിശദീകരിച്ച്‌ നടി കീര്‍ത്തി സുരേഷിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. വീട്ടില്‍ വെള്ളം കയറിയതിന്റെ ചിത്രവും നടി പോസ്റ്റ് ചെയ്തിട്ടുണ്ട്.

news

കീര്‍ത്തിയുടെ വാക്കുകളിലേക്ക്….’കുടുംബത്തോടൊപ്പം തനിക്ക് അനുഭവിക്കേണ്ടി വന്ന ദുരിതം വാക്കുകള്‍ക്ക് അതീതമാണ്. തൊട്ടടുത്ത ദിവസത്തെ ശസ്ത്രക്രിയയ്ക്കായി മുത്തശ്ശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അമ്മയായിരുന്നു ഒപ്പം ഉണ്ടായിരുന്നത്.

ഒന്നിലധികം ആളുകളെ ആശുപത്രിയില്‍ നിര്‍ത്താനും അധികൃതര്‍ അനുവദിച്ചിരുന്നില്ല. അതിനാല്‍ അമ്മാവന്‍മാര്‍ക്ക് തിരികെ വീട്ടിലേക്ക് പോരേണ്ടി വന്നു. അവര്‍ തിരിച്ചെത്തി ഏതാനും മിനിട്ടുകള്‍ കഴിയുന്നതിനു മുന്നേ തന്നെ മഴ ശക്തി പ്രാപിക്കുകയും വീട്ടില്‍ വെള്ളം കയറുകയും ചെയ്തു. ഞങ്ങള്‍ ഓരോ മുറിയും കയറി പ്രധാന രേഖകളും സാധനങ്ങളും പെറുക്കി എടുക്കാനുള്ള തിരക്കിലായിരുന്നു. അപ്പോള്‍ തന്നെ ഏകദേശം മുട്ടോളം വെള്ളം നിറഞ്ഞിരുന്നു. കുറച്ച് നിമിഷങ്ങള്‍ക്കകം വൈദ്യുതിബന്ധവും വിച്ഛേദിക്കപ്പെട്ടു.

ഇന്‍വെര്‍ട്ടറിന്റെ സഹായത്തോടെ ആഹാരവും വസ്ത്രങ്ങളും കിട്ടാവുന്ന സാധനങ്ങളും പെറുക്കി മുകളിലത്തെ നിലയിലേക്ക് മാറി. പിന്നീട് മെഴുകുതിരിവെട്ടത്തിലാണ് കഴിഞ്ഞുകൂടിയത്. രണ്ടു ദിവസം വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ സാധിക്കാതെ അവിടെ അകപ്പെട്ടിരിക്കുകയായിരുന്നു. അപ്പോഴേക്കും അവിടം ഒരു ദ്വീപ് പോലെ ആയിക്കഴിഞ്ഞു.

ടെറസില്‍ കയറിയപ്പോള്‍ നൂറുകണക്കിന് ആളുകള്‍ മെട്രോയിലെത്താനായി വെള്ളപ്പൊക്കത്തിനിടയിലൂടെ നീങ്ങുന്നതു കാണാമായിരുന്നു. ഏറ്റവും വേദന തോന്നിയത് ഒരു നവജാത ശിശുവിനെയും എടുത്തുകൊണ്ട് അതിന്റെ അമ്മ പോകുന്നത് കണ്ടപ്പോഴാണ്. മുതിര്‍ന്നവര്‍ക്കു പിന്നാലേ കുട്ടികള്‍ പായുന്ന രംഗം മനസില്‍ നിന്നു മായുന്നില്ല. പ്രായമായവര്‍ വോക്കിങ് സ്റ്റിക്കിന്റെ സഹായത്തോട വളരെ ശ്രദ്ധിച്ച് സാവധാനം നടന്നു നീങ്ങുന്നു. ആരെയും സഹായിക്കാന്‍ പറ്റാത്ത ഇതു പോലെ ഒരു നിമിഷം ജീവിത്തില്‍ ഇതാദ്യം.

രാത്രിയായതോടെ നെറ്റ് വര്‍ക്കുകളും നിശ്ചലമായി. ഏറ്റവും അവസാനമായി എനിക്ക് അമ്മയില്‍ നിന്നു കിട്ടയ സന്ദേശം ആശുപത്രിയുടെ ജനറേറ്റര്‍ റൂമില്‍ വെള്ളം കയറിയതിനാല്‍ ശസ്ത്രക്രിയ മാറ്റിവച്ചു എന്നതായിരുന്നു. തൊട്ടടുത്ത ദിവസം ഒരു സുഹൃത്തിന്റെ സഹായത്തോടെ ഞങ്ങള്‍ വീട്ടില്‍ നിന്നിറങ്ങി. ബന്ധുവിന്റെ വീട്ടില്‍ വച്ച് അമ്മയെ കണ്ടുമുട്ടിയ ശേഷമാണ് ആശ്വാസമായത്.

ആശുപത്രിയിലെ അവസ്ഥയെക്കുറിച്ച് അമ്മ പറഞ്ഞ വാക്കുകള്‍ അസഹനീയമായിരുന്നു. രണ്ടു ദിവസം ശരിയായ ആഹാരം ലഭിച്ചില്ല. അവര്‍ നല്‍കിയത് അഞ്ച് ബിസ്‌കറ്റും രണ്ടു ഗ്ലാസ് പാലുമാണ്. കുടിക്കാന്‍ വെള്ളമില്ല. അമ്മ പട്ടിണി കിടക്കുകയായിരുന്നു. ആശുപത്രിക്കു പുറത്തുള്ള കടയില്‍ നിന്നും എന്തെങ്കിലും കഴിക്കാന്‍
കിട്ടുമോയെന്ന് നോക്കിയപ്പോള്‍ ലഭിച്ചത് ബിസ്‌കറ്റും ചോക്ലേറ്റും വാട്ടര്‍ ബോട്ടിലും മാത്രമായിരുന്നു.

ഇനി അവിടെ നിന്നാല്‍ രക്ഷപ്പെടുന്നതു തന്നെ പ്രയാസമാണെന്നു തോന്നിയപ്പോള്‍ അമ്മയും മുത്തശ്ശിയും കൂടി ആശുപത്രി വിടുകയായിരുന്നു. നെഞ്ചോളം വെള്ളത്തിലൂടെയായിരുന്നു യാത്ര. രണ്ടു കിലോമീറ്റര്‍ നടന്നതിനു ശേഷമാണ് ടാക്‌സി ലഭിച്ചത്. ഇപ്പോള്‍ എനിക്കു തോന്നുന്നു ദൈവാനുഗ്രഹം കൊണ്ടാണ് അന്ന് ശസ്ത്രക്രിയ നടക്കാഞ്ഞത്. അതു നടന്നിരുന്നെങ്കില്‍ മുത്തശ്ശി ഐസിയുവില്‍ അകപ്പെട്ടേനേ. പിറ്റേന്ന് ഞാന്‍ കണ്ട വാര്‍ത്ത എന്നെ ശരിക്കും ഞൈട്ടിച്ചു. കാരണം ഇതേ ആശുപത്രിയിലാണ് 18 പേര്‍ മരണത്തിനു കീഴടങ്ങിയത്.

ശേഷം രണ്ടു ദിവസം ഞങ്ങള്‍ കോളീഗിന്റെ വീട്ടിലാണ് താമസിച്ചത്. ഹോട്ടലിലൊന്നും ഒരു റൂം പോലും ഇല്ലാത്ത അവസ്ഥയായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ സുരക്ഷിതരാണെന്നും താരം ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

Top