തെരുവ് നായ്ക്കളെ പരിപാലിക്കുന്നര്‍ പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: വീടുകളിൽ നായ്ക്കളെ വളർത്തുന്നവരും തെരുവ് നായ്ക്കളെ പരിപാലിക്കുന്നവരും പരിസരവാസികൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കരുതെന്ന വ്യവസ്ഥ നഗരസഭ തയ്യാറാക്കുന്ന ലൈസൻസ് നിയമാവലിയിൽ ഉൾപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദ്ദേശിച്ചു.നഗരസഭ തയ്യാറാക്കിയ നിയമത്തിലെയും സർക്കുലറിലെയും വ്യവസ്ഥകൾ നായ്ക്കളെ വളർത്തുന്നവർ കൃത്യമായി പാലിക്കണമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. പി. ടി. പി. നഗറിൽ പ്രവർത്തിക്കുന്ന നായ വളർത്തൽ കേന്ദ്രത്തിനെതിരെ പ്രദേശവാസികൾ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

നായ്ക്കൾക്ക് വാക്സിനേഷൻ, വന്ധ്യംകരണം തുടങ്ങിയ കാര്യങ്ങൾ ഉടമസ്ഥർ ഉറപ്പാക്കണം. നഗരസഭ തയ്യാറാക്കുന്ന നിയമാവലി എത്രയും വേഗം പ്രാബല്യത്തിൽ കൊണ്ടുവരണമെന്നും കമ്മീഷൻ നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.മേരി മാമ്മൻ പി. ടി. പി. നഗറിൽ നടത്തുന്ന പട്ടിവളർത്തൽ കേന്ദ്രം കാരണം പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്ന് നഗരസഭാസെക്രട്ടറി കമ്മീഷനെ അറിയിച്ചു.നഗരസഭ തയ്യാറാക്കുന്ന പുതിയ നിയമാവലിയിൽ ഭൗതിക സാഹചര്യമുണ്ടെങ്കിൽ വാണിജ്യ ആവശ്യത്തിനല്ലാതെ ഒരാൾക്ക് 5 നായ്ക്കളെ വളർത്താമെന്ന് പറയുന്നു.

തെരുവു നായക്കളെ വീടുകളിൽ വളർത്തുന്നവർക്ക് ഹോം ബേഡ്സ് ഷെൽട്ടർ എന്ന രീതിയിൽ ലൈസൻസ് നൽകും. വീടിനടുത്തുള്ള തെരുവുനായ്ക്കൾക്ക് ഭക്ഷണം കൊടുക്കാമെന്ന സർക്കുലർ നിലവിലുണ്ട്. പി. ടി. പി. നഗറിലെ തെരുവുനായ്ക്കളെ പിടികൂടി വാക്സിനേഷനും വന്ധ്യംകരണവും നടത്തുമെന്നും സെക്രട്ടറി അറിയിച്ചു. എന്നാൽ ഇതൊന്നും പരിസരവാസികൾക്കും അയൽക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. മേരി മാമ്മന്റെ നായവളത്തൽ കേന്ദ്രം നഗരസഭാ ഉദ്ദ്യോഗസ്ഥർ ഒരിക്കൽ കൂടി സന്ദർശിക്കണമെന്നും ഉത്തരവിൽ പറയുന്നു. പി. ടി. പി. നഗർ സ്വദേശി പ്രിയൻ സി ഉമ്മൻ സമർപ്പിച്ച പരാതിയിലാണ് നടപടി.

Top