ബഫർസോൺ വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന് കെസിബിസി

കൊച്ചി: ബഫര്‍ സോണ്‍ വിഷയത്തിൽ ജനത്തിന്റെ ആശങ്ക പരിഹരിക്കുന്ന സത്വര നടപടികൾ സർക്കാർ കൈക്കൊള്ളണമെന്ന് കെസിബിസി അധ്യക്ഷൻ കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവ. സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ ഡാറ്റയുടെ പിന്‍ബലത്തില്‍ സമീപിച്ചാല്‍ ബഫര്‍ സോണ്‍ സംബന്ധിച്ച ആവശ്യമായ ഭേദഗതികള്‍ക്ക് സന്നദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

ആശങ്കകള്‍ അറിയിക്കാനുള്ള സമയപരിധി ഡിസംബർ 23 വരെയെന്ന് നിശ്ചയിച്ചത് തീര്‍ത്തും അപ്രായോഗികമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആക്ഷേപങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണ്. കെസിബിസി നേരത്തെ ആവശ്യപ്പെട്ടതുപോലെ ഗ്രാമ പഞ്ചായത്തുകളില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കണം. വനം വകുപ്പ് നിര്‍ദ്ദേശിച്ച 115 പഞ്ചായത്തുകളിലും ഇതാവശ്യമാണ്. ഉദ്യോഗസ്ഥരും കര്‍ഷക പ്രതിനിധികളുമടങ്ങിയ ടാസ്‌ക് ഫോഴ്‌സിനെയും ചുമതലപ്പെടുത്തണം. പട്ടയമോ സര്‍വ്വേ നമ്പറോ ലഭിക്കാതെ പതിറ്റാണ്ടുകളായി ഈ മേഖലകളില്‍ കഴിയുന്ന കര്‍ഷകരുടെ വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വന്യജീവി സങ്കേതങ്ങള്‍ ജനവാസ കേന്ദ്രങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ സംരക്ഷിത വനത്തിന്റെ ഒരു കിലോമീറ്റര്‍ എങ്കിലും ഉള്ളിലേക്ക് മാറ്റി വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തി പുനഃനിര്‍ണയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര വൈല്‍ഡ് ലൈഫ് ബോര്‍ഡിനെ ബോധ്യപ്പെടുത്തി സുപ്രീം കോടതി വഴി  പ്രശ്‌നത്തിന് ശാശ്വത പരിഹാരം തേടണം. ജനങ്ങളുടെ സുപ്രധാന ആവശ്യം ഗൗരവമായും സത്വരമായും സര്‍ക്കാര്‍ പരിഗണിക്ക കര്‍ദിനാള്‍ ക്ലീമിസ് ബാവ പ്രസ്താവിച്ചു.

Top