‘സൗഹൃദം കാണിക്കുമ്പോഴും ശത്രുതാപരമായ നീക്കങ്ങള്‍ തുടരുന്നു’; ഫാദര്‍ ജേക്കബ് പാലക്കപ്പള്ളി

കൊച്ചി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാദര്‍ ജേക്കബ് പാലക്കപ്പള്ളി. ദീപിക പത്രത്തിലെഴുതിയ ലേഖനത്തിലാണ് രൂക്ഷ വിമര്‍ശനം. സൗഹൃദം കാണിക്കുമ്പോഴും ശത്രുതാപരമായ നീക്കങ്ങള്‍ തുടരുന്നുവെന്നും സംഘപരിവാര്‍ പ്രസിദ്ധീകരണങ്ങള്‍ ക്രൈസ്തവ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നും ലേഖനത്തില്‍ പറയുന്നു. ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ബിജെപിയുടെ ഇരട്ടത്താപ്പ് പൊതുസമൂഹം തിരിച്ചറിയുന്നുവെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് അതിക്രമങ്ങള്‍ കൂടുതലെന്നും ഫാദര്‍ ജേക്കബ് ലേഖനത്തില്‍ പരാമര്‍ശിക്കുന്നു. വിരുന്നൊരുക്കി ക്രൈസ്തവരുമായി അടുക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഇതിനെ സഭകള്‍ അങ്ങോട്ട് പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു.

മണിപ്പൂരില്‍ ഗോത്ര കലാപത്തിനിടെയെന്ന പേരില്‍ ക്രിസ്ത്യാനികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു, മതപരിവര്‍ത്തനം നിയമം, കേന്ദ്ര ബാലാവകാശ കമ്മീഷന്‍ നിയമം എന്നിവയെല്ലാം ക്രൈസ്തവര്‍ക്കെതിരെ ദുരുപയോഗം ചെയ്യുന്നു. ഇവയെ ഉപയോഗിച്ച് ക്രൈസ്തവ സ്ഥാപനങ്ങളെ വേട്ടയാടുന്നു. ഇതേ ബിജെപി യുടെ രാഷ്ട്രീയ നിലപാടാണ് ചോദ്യം ചെയ്യുന്നതെന്നും ലേഖനത്തില്‍ പറയുന്നു.

വിരുന്നൊരുക്കി ക്രൈസ്തവരുമായി അടുക്കാന്‍ പ്രധാനമന്ത്രി അടക്കം കാലങ്ങളായി ശ്രമിക്കുന്നു, കേരളം പോലെ ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ കഴിയാത്ത സ്ഥലങ്ങളിലാണ് ഇത് കൂടുതല്‍. ഇതിനെ ക്രൈസ്തവ സഭകള്‍ അങ്ങോട്ട് പ്രോത്സാഹിപ്പിച്ചിട്ടില്ല, എന്നാല്‍ ക്രൈസ്തവരുമായി സൗഹാര്‍ദത്തിലാണെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി നടത്തുന്നു, ചില സംഘടനകളെ ഉപയോഗിച്ച് ഇത് പ്രചരിപ്പിക്കുന്നു, ഉപരിപ്ലവമായ സൗഹാര്‍ദ നീക്കങ്ങള്‍ കൊണ്ട് കാര്യമില്ലെന്നും കെസിബിസി വ്യക്തമാക്കുന്നു.

Top