ആര് എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിയെന്ന് കെ സി വേണുഗോപാല്‍

ഡല്‍ഹി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കരുതെന്ന സിപിഐ നിലപാടില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ പറ്റി ഇപ്പോള്‍ പ്രതികരിക്കുന്നില്ല. ബിജെപി വിരുദ്ധ നീക്കങ്ങളുടെ മുന്നില്‍ നില്‍ക്കാന്‍ സിപിഎമ്മിന് ഭയമാണ്. സിപിഎമ്മിന് എന്ത് പറ്റിയെന്ന് അറിയില്ല. സിപിഎം നിലപാട് പരിശോധിക്കണമെന്നും അദ്ദേഹം. കൂടാതെ ആരെല്ലാം എവിടെയൊക്കെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിയാണ് എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

ഇന്ത്യ മുന്നണിയുടെ ഭാഗമാകാതിരുന്ന ഏക പാര്‍ട്ടി ജെഡിഎസാണ്. കഴിഞ്ഞ ആറ് മാസമായി ബിജെപിയുമായി ജെഡിഎസ് ചര്‍ച്ച നടത്തുകയാണ്. ഇതൊന്നും സിപിഎം കണ്ടിട്ടില്ലേയെന്നും അദ്ദേഹം ചോദിച്ചു. ജെഡിഎസ് ചര്‍ച്ച നടത്തിയ ശേഷമാണ് ബിജെപിയിലേക്ക് പോകുന്നത്.

ബിജെപിയെ സഹായിക്കുന്ന നിലപാടാണ് കര്‍ണാടകയില്‍ അവര്‍ സ്വീകരിച്ചത്. ജെഡിഎസ് വിഷയത്തില്‍ സിപിഎമ്മിറ്റേതു മൃദു സമീപനമാണ്. ഇപ്പോഴും അവര്‍ തീരുമാനിക്കട്ടെ എന്നാണ് സിപിഎം പറയുന്നത്. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സിപിഎം തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കരുതെന്നാണ് സിപിഐ നിര്‍വാഹക സമിതിയില്‍ അഭിപ്രായം ഉയര്‍ന്നത്. രാജ്യസഭ എം പി പി സന്തോഷ് കുമാറാണ് ഈ അഭിപ്രായമുന്നയിച്ചത്. ഇത് ഇന്ത്യ സഖ്യത്തിന്റെ കൂട്ടായ മുന്നോട്ട് പോക്കിനെ ബാധിക്കുമെന്നാണ് വിമര്‍ശനം.

കേരളത്തിലെ നേതാക്കള്‍ വയനാട്ടില്‍ രാഹുലിനോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടു എന്നതിലും അദ്ദേഹം വിമര്‍ശനമുയര്‍ത്തി. രാഹുല്‍ ബിജെപിക്കെതിരെ മറ്റേതെങ്കിലും സംസ്ഥാനത്ത് മത്സരിക്കണമെന്നും സിപിഐ നിര്‍വാഹക സമിതിയില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

Top