ആഴക്കടല്‍ മത്സ്യബന്ധനം; മുഖ്യമന്ത്രി തടിതപ്പാന്‍ ശ്രമിക്കുന്നുവെന്ന് കെ.സി വേണുഗോപാല്‍

പാലക്കാട്: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍. ആഴക്കടല്‍ വിവാദത്തില്‍ നിന്ന് തടിതപ്പാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സാങ്കേതികത്വം പറഞ്ഞ് തടിയൂരാനുള്ള പരിശ്രമം വിലപ്പോകില്ല. കഴിഞ്ഞ ദിവസം പുറത്ത് വന്ന തെളിവുകള്‍ സര്‍ക്കാരിന്റെ ഗൂഢാലോചന വെളിവാക്കുന്നതാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

മന്ത്രി ലത്തീന്‍ സഭയ്ക്ക് എതിരെയാണ്. കള്ളം കയ്യോടെ പിടികൂടിയതിന്റെ ജാള്യത മറിക്കാനാണ് സഭക്കെതിരായ നീക്കം. മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും ഇക്കാര്യത്തില്‍ പൂര്‍ണ കുറ്റക്കാര്‍ ആണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ഇതെല്ലാം കാണുമ്പോള്‍ കഴിഞ്ഞ അഞ്ച് വര്‍ഷം സംസ്ഥാനത്ത് ഉണ്ടായിരുന്നത് ഉദ്യോഗസ്ഥ ഭരണമാണോ എന്ന് തോന്നും. തെറ്റുകാരനല്ല എന്ന് തന്നെയാണ് നിലപാടെങ്കില്‍ ഉദ്യോഗസ്ഥരാണ് ഞങ്ങളെ ഭരിച്ചിരുന്നതെന്ന് മുഖ്യമന്ത്രി സമ്മതിക്കട്ടെ എന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ജനാധിപത്യത്തെ അട്ടിമറിക്കാന്‍ സിപിഎം നടത്തിയ ഗൂഢാലാചനയാണ് വോട്ടര്‍ പട്ടികയിലെ ക്രമക്കേട്. ജനാധിപത്യത്തെ അട്ടിമറിക്കാനാണ് കരുതിക്കൂട്ടി ശ്രമം നടന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ നടപടി എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഐസിസി സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Top