കൊലയും, കൊലവിളിയും, ചോരക്കൊതിയുമാണ് എക്കാലത്തും സിപിഐഎമ്മിന്റെ മുഖമുദ്രയെന്ന് കെസി വേണുഗോപാല്‍

ഡല്‍ഹി: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കൊലവിളി പ്രസംഗം നടത്തിയതില്‍ സിപിഐഎമ്മിനെതിരെ ആഞ്ഞടിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.

സുധാകരനെ വധിക്കാന്‍ സിപിഐഎം നിരന്തരം ശ്രമിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്തിരുന്നു. അതിന്റെ പരസ്യമായ വെളിപ്പെടുത്തലാണ് സിവി വര്‍ഗീസിന്റെ പ്രസംഗത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കെ സുധാകരനു നേരെ തങ്ങള്‍ ഗൂഢാലോചന നടത്തിയെങ്കിലും ആ ഉദ്യമം പിന്നീട് ഉപേക്ഷിച്ചു. സിപിഐഎം നല്‍കിയ ഭിക്ഷയാണ് സുധാകരന്റെ ജീവനെന്നുമായിരുന്നു ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസിന്റെ പരാമര്‍ശം. ആരൊക്കെ ഈ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

കൊലയും, കൊലവിളിയും, ചോരക്കൊതിയുമാണ് എക്കാലത്തും സിപിഐഎമ്മിന്റെ മുഖമുദ്ര. ക്രിമിനലുകളെ സംരക്ഷിക്കുകയും വളര്‍ത്തുകയും ക്വട്ടേഷന്‍ കൊടുക്കുകയും ചെയ്യുന്ന സിപിഐഎം ശൈലിക്ക് അടിവരയിടുന്നതാണ് വര്‍ഗീസിന്റെ വെളിപ്പെടുത്തലെന്നും കെസി വേണുഗോപാല്‍ വിമര്‍ശിച്ചു.

കെ സുധാകരനെ വധിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വര്‍ഗീസിനെ തള്ളിപ്പറയാന്‍ സിപിഐഎം നേതൃത്വവും മുഖ്യമന്ത്രിയും തയ്യാറുണ്ടോ എന്ന് വ്യക്തമാക്കണം. കരളുറപ്പുള്ള ഒരു കോണ്‍ഗ്രസ് നേതാവിനേയും കൊലക്കത്തി കാട്ടി ഭയപ്പെടുത്താമെന്ന് സിപിഎം കരുതരുത്. കെപിസിസി പ്രസിഡന്റിനെ ജീവന്‍ നല്‍കിയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒപ്പമുണ്ടെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി.

Top