കിഫ്ബി പദ്ധതികള്‍ക്ക് കാലതാമസം നേരിടുന്നുവെന്ന് കെ.ബി ഗണേഷ് കുമാര്‍

Ganesh kumar

തിരുവനന്തപുരം: സംസ്ഥാനത്ത് കിഫ്ബി പദ്ധതികള്‍ക്ക് കാലതാമസം നേരിടുന്നുവെന്ന് കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ. റോഡുകളുടെ പണി വൈകുകയാണ്. ഇത് ഒഴിവാക്കണം. പത്തനാപുരത്ത് 2018ല്‍ പ്രഖ്യാപിച്ച ഒരു റോഡും പണി തുടങ്ങിയിട്ടില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു

അമ്മക്ക് അസുഖം ഗുരുതരമാണെന്നറിഞ്ഞ് കൊട്ടാരക്കരയിലേക്ക് പോയ താന്‍ വെഞ്ഞാറമൂട്ടില്‍ ഇരുപത് മിനിട്ടിലേറെ കിടന്നു. ഇത് കഴിഞ്ഞ് കൊട്ടാരക്കര എത്തിയപ്പോള്‍ അമ്മ മരിച്ചു. വെഞ്ഞാറമുട് മേല്‍പാലം വേണമെന്ന ആവശ്യത്തിനും കിഫ്ബി ഉദ്യോഗസ്ഥര്‍ തടസം നില്‍ക്കുകയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

കിഫ്ബിയില്‍ കണ്‍സള്‍ട്ടന്‍സി ഒഴിവാക്കി മികച്ച ഉദ്യോഗസ്ഥരെ ഉപയോഗിക്കണമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. കോടിക്കണക്കിന് രൂപ ശമ്പളം കൊടുക്കുന്ന എന്‍ജിനീയര്‍മാര്‍ പൊതുമരാമത്ത് വകുപ്പില്‍ ഉള്ളപ്പോള്‍ എന്തിന് പുറത്തു നിന്ന് കണ്‍സള്‍ട്ടന്റുമാരെ കൊണ്ടുവരുന്നുവെന്നും ഗണേഷ് കുമാര്‍ ചോദിച്ചു. വലിയൊരു ശതമാനം തുക കണ്‍സള്‍ട്ടന്റുമാര്‍ കൊണ്ടുപോകുകയാണെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു.

പദ്ധതികളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ചില നിര്‍ദ്ദേശങ്ങള്‍ കിഫ്ബി മുന്നോട്ട് വച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് സഭയെ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിനാണ് കിഫ്ബി കൂടുതല്‍ തുക അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പും കിഫ്ബിയും സര്‍ക്കാരിന്റെ അഭിമാന സ്തംഭങ്ങളാണ്. എം എല്‍ എമാര്‍ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. എന്നാല്‍ എല്ലാ മാനദണ്ഡങ്ങളും മാറ്റാനാകില്ലെന്നും പൊതുമരാമത്ത് മന്ത്രി പറഞ്ഞു.

 

Top