നടിയെ ആക്രമിച്ച കേസ്, കാവ്യാമാധവന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവന്റെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്ന് സൂചന.

ആവശ്യമെങ്കില്‍ കാവ്യയെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പള്‍സര്‍ സുനിയെ മുന്‍പരിചയമില്ലെന്നാണ് ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കാവ്യ വെളിപ്പെടുത്തിയത്. കാവ്യയുടെ മൊഴിയിലെ വിശദാംശങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്.

ചൊവ്വാഴ്ചയാണ് കേസുമായി ബന്ധപ്പെട്ട് കാവ്യയെ അന്വേഷണ സംഘം ആറു മണിക്കൂര്‍ ചോദ്യം ചെയ്തത്. ദിലീപിന്റെ ആലുവയിലെ തറവാട്ടില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. രാവിലെ 11ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകിട്ട് അഞ്ചുവരെ നീണ്ടു. ചോദ്യം ചെയ്യലിനോട് നടി പൂര്‍ണമായും സഹകരിച്ചെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പെന്‍ ഡ്രൈവിലാക്കി മാഡത്തിന് നല്‍കിയെന്ന് കേസില്‍ പ്രതിയായ പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. കാക്കനാട്ടെ ജയിലില്‍ റിമാന്‍ഡില്‍ കഴിയുമ്പോള്‍ ദിലീപിനെ വിളിച്ച സുനി പെന്‍ഡ്രൈവ് കാവ്യ മാധവന്റെ സ്ഥാപനത്തിലെ ബന്ധുവിന് കൈമാറിയിട്ടുണ്ടെന്നും പറഞ്ഞിരുന്നു.

നടിയെ ആക്രമിച്ച സംഭവം നടന്ന രാത്രി സുനിയും സംഘവും കാക്കനാട്ടെ കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തില്‍ എത്തിയെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്.

Top