കവളപ്പാറയിലെ ഉരുള്‍പൊട്ടല്‍: ഇതുവരെ ഏഴ് മൃതദേഹങ്ങള്‍ കണ്ടെത്തി

നിലമ്പൂര്‍: ഉരുള്‍പൊട്ടലില്‍ വന്‍ നാശനഷ്ടം സംഭവിച്ച കവളപ്പാറയില്‍ രക്ഷാ പ്രവര്‍ത്തകര്‍ ഇതുവരെ ഏഴ് മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്ന് നാലുപേരുടെ മൃതദേഹങ്ങളും ഇന്നലെ മൂന്ന് പേരുടെ മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്.

തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്കിടെ കവളപ്പാറ ഉരുള്‍പൊട്ടല്‍ മേഖലയില്‍ വീണ്ടും ഉരുള്‍ പൊട്ടിയതിനാല്‍ തിരച്ചില്‍ നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 10.30 നും ഉച്ചകഴിഞ്ഞ് മൂന്നുമണിക്കും ഉരുള്‍പൊട്ടല്‍ ഉണ്ടായതിനാല്‍ തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ സുരക്ഷയെ കരുതിയാണ് താത്കാലികമായി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്.

വേഗതയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കാത്ത സ്ഥിതിയിലാണ് കാര്യങ്ങളെന്ന് സ്ഥലം എംഎല്‍എ പി.വി. അന്‍വര്‍ പറയുന്നു. ദേശീയ ദുരന്ത നിവാരണ സേന, സൈന്യം, ഫയര്‍ ഫോഴ്സ്, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി നൂറുകണക്കിന് ആളുകളാണ് ഇവിടെ രക്ഷാപ്രവര്‍ത്തനവും തിരച്ചിലും നടത്തുന്നത്. സൂക്ഷ്മതയോടെയുള്ള രക്ഷാ പ്രവര്‍ത്തനമാണ് പ്രദേശത്ത് വേണ്ടതെന്ന് അധികൃതരെത്തി മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം കവളപ്പാറയില്‍ കാണാതായത് 63 പേരെന്നാണ് വിവരങ്ങള്‍. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ഇവിടെ നിന്ന് മാറണമെന്ന് ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ തങ്ങള്‍ക്ക് ലഭിച്ചിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

Top