40 ബോളില്‍ 103 റണ്‍സ്‌, ഫിനിഷിങില്‍ റെക്കോര്‍ഡ് തിരുത്തി ഹര്‍മന്‍പ്രീത് കൗര്‍

ഡെര്‍ബി: ഇന്ത്യയെ വനിതാ ലോകകപ്പ് കലാശപ്പോരിന് അര്‍ഹയാക്കിയ ഹര്‍മന്‍പ്രീത് കൗര്‍ അവസാന 40 പന്തുകളില്‍ അടിച്ചുകൂട്ടിയത് 103 റണ്‍സ്.

13 ബൗണ്ടറികളും ആറ് സിക്‌സറുകളും അടങ്ങുന്നതായിരുന്നു സമീപകാലത്ത് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഫിനിഷിങ് കൂടിയായ ആ തീപ്പൊരി ഇന്നിങ്‌സ്.

ആദ്യ 75 പന്തുകളില്‍ വെറും 68 റണ്‍ മാത്രമെടുത്ത് നിന്നിരുന്ന കൗര്‍ പെട്ടെന്നാണ് ഗിയര്‍ മാറ്റി ഓസീസ് ബൗളിങിനെ പിച്ചിചീന്താന്‍ തുടങ്ങിയത്. പിന്നെ ഓസീസ് താരങ്ങള്‍ക്ക് വെറും കാഴ്ചക്കാരായി നില്‍ക്കാന്‍ മാത്രമേ സാധിച്ചുള്ളൂ.

ആഷ്‌ലെ ഗാര്‍ഡനറുടെ ഒരോവറില്‍ മാത്രം 22 റണ്‍സാണ് കൗര്‍ നേടിയത്. രണ്ട് സിക്‌സറുകളും രണ്ട് ബൗണ്ടറികളും ഒറ്റ ഓവറില്‍ കൗറിന്റെ ബാറ്റില്‍ നിന്നും പിറന്നു.

വനിതാ ലോകകപ്പ് നോക്കൗട്ടിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിനുമടയായും ഇതോടെ കൗര്‍ മാറി. പുറത്താകാതെ 171 റണ്‍സാണ് കൗര്‍ സ്വന്തം പേരില്‍ കുറിച്ചത്.

ഇന്ത്യയുടെ സ്‌കോറിന്റെ 60.85 ശതമാനവും കൗറിന്റെ ബാറ്റില്‍ നിന്നു പിറന്നതാണെന്നതും ശ്രദ്ധേയമായി.

ഓസ്‌ട്രേലിയക്കെതിരെ തന്നെ ഈ ടൂര്‍ണമെന്റില്‍ ശ്രീലങ്കക്കായി പുറത്താകാതെ 178 റണ്‍ നേടിയ ചമരി അട്ടപ്പട്ടുവിന്റെ പേരിലാണ് നിലവിലുള്ള റെക്കോഡ്.

Top