കാട്ടായിക്കോണം സംഘര്‍ഷം; സിപിഎം പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടായിക്കോണത്ത് ബിജെപിയുടെ ബൂത്ത് തകര്‍ത്ത് പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകന്‍ സുര്‍ജിത് റിമാന്‍ഡില്‍. നാല് പേരെ ജാമ്യത്തില്‍ വിട്ടു. അതേസമയം കാറിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന പരാതിയില്‍ സംശയമുള്ളതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല. കേരള പൊലീസിനും മുകളില്‍ പൊലീസുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് കേന്ദ്ര ഇടപെടലുണ്ടായതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

പൊലീസ് നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കാട്ടായിക്കോണം സംഘര്‍ഷത്തെച്ചൊല്ലിയുള്ള പോര് തീരുന്നില്ല. 2016 ലെ തെരഞ്ഞെടുപ്പ് സംഘര്‍ഷത്തിലും പ്രതിയായ സുര്‍ജിത്തിനെ, സ്ത്രീകളടക്കമുള്ള ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസിലാണ് റിമാന്‍ഡ് ചെയ്തത്.

ബാക്കി നാല് പേരെ ജാമ്യത്തില്‍ വിട്ടു. കാറിലെത്തിയ ബിജെപി സംഘം തങ്ങളെ ആക്രമിച്ചെന്ന് ഉച്ചയോടെ സിപിഎം പരാതി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ കാറില്ലെത്തിയവര്‍ ആക്രമിച്ചിട്ടില്ലെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പൊലീസ് നിലപാട്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുമില്ല. എന്നാല്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകന്റെ കാര്‍ തകര്‍ത്തതില്‍ കേസെടുത്തിട്ടുണ്ട്.

നേതാക്കളെ പൊലീസ് കൈയേറ്റം ചെയ്തതിലും തങ്ങള്‍ക്കെതിരെ മാത്രം നടപടിയെന്നതിലും പൊലീസ് നടപടിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുകയാണ്. പൊലീസ് ബിജെപി ഏജന്റിനെപ്പോലെ പെരുമാറുന്നുവെന്ന് കടകംപള്ളി ഇന്നലെ ആഞ്ഞടിച്ചിരുന്നു. എന്നാല്‍ അക്രമത്തിന് കടകംപള്ളി നേതൃത്വം നല്‍കിയെന്ന ഗുരുതര ആരോപണമാണ് ബിജെപി ഉയര്‍ത്തുന്നത്. തങ്ങളെ ആക്രമിച്ചതില്‍ നടപടിക്ക് കേന്ദ്ര ഇടപെടല്‍ ഉണ്ടായെന്നും ശോഭ.

തെരഞ്ഞെടുപ്പ് തടസപ്പെടുത്താന്‍ ശ്രമം നടന്നു എന്നതടക്കം കാട്ടിയാണ് അക്രമ സംഭവങ്ങളിലും, പൊലീസ് നടപടിക്ക് എതിരെയും തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാന്‍ സിപിഎം ഒരുങ്ങുന്നത്. കാട്ടായിക്കോണത്ത് തുടര്‍ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് പൊലീസ് നിഗമനം. 2016 ല്‍ തെരഞ്ഞെടുപ്പിന് പിന്നാലെ വലിയ സംഘര്‍ഷമുണ്ടായിരുന്നു.

 

Top