കട്ടപ്പന ഇരട്ടക്കൊലപാതകം; നവജാത ശിശുവിനെ കൊന്നത് കുഞ്ഞ് അവിഹിത ബന്ധത്തില്‍ ഉണ്ടായതിനാല്‍

ഇടുക്കി: ഇടുക്കി കട്ടപ്പനയിലെ ഇരട്ടക്കൊലപാതക കേസില്‍ നവജാത ശിശുവിനെ കൊന്നത് കുഞ്ഞ് അവിഹിത ബന്ധത്തില്‍ ഉണ്ടായതിനാലാണെന്ന് പൊലീസ് റിപ്പോര്‍ട്ട്. രഹസ്യബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന് അറിഞ്ഞാലുണ്ടായ നാണക്കേട് മൂലമാണ് കൊലയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. കുഞ്ഞിനെ വിജയന്‍ കാലില്‍ പിടിച്ച് നല്‍കിയപ്പോള്‍ നിതീഷ് മൂക്കും വായും തുണികൊണ്ട് മൂടിയാണ് ശ്വാസം മുട്ടിച്ച് കൊന്നത്. പിന്നീട് കുഞ്ഞിനെ തൊഴുത്തില്‍ കുഴിച്ചു മൂടുകയായിരുന്നു. കേസില്‍ ഒരുപാട് ദുരൂഹതകളാണ് നിലവിലുള്ളത്. കൃത്യമായ അന്വേഷണത്തിലൂടെ മാത്രമേ ഇത് പുറത്ത് കൊണ്ടുവരാന്‍ കഴിയൂ.

കേസില്‍ നിതീഷ്, വിജയന്‍, മകന്‍ വിഷ്ണു എന്നിവരാണ് പ്രതികള്‍. ഇവര്‍ക്കെതിരെ കൊലപാതകം, തെളിവു നശിപ്പിക്കല്‍, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വിജയനെ കുഴിച്ചിട്ട വീടിന്റെ തറ ഇന്ന് കുഴിച്ച് പരിശോധിക്കും. ആഭിചാര ക്രിയകളുടെ ഭാഗമായി നടന്ന കൊലപാതമാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. വിജയനെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയതിന് നിതീഷിനെതിരെ രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Top