കതിരൂര്‍ മനോജ് വധക്കേസ്; പി ജയരാജനെതിരായ യുഎപിഎ നിലനില്‍ക്കും

കൊച്ചി: ആര്‍എസ്എസ് നേതാവ് കതിരൂര്‍ എളന്തോടത്ത് മനോജ് വധക്കേസില്‍ സിപിഎം നേതാവ് പി. ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ യുഎപിഎ നിലനില്‍ക്കും. പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. യുഎപിഎ നിലനില്‍ക്കുമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയാണ് അപ്പീല്‍ നല്‍കിയത് .

കേസിലെ 25-ാം പ്രതിയായ പി.ജയരാജനാണു കൊലയ്ക്കു പിന്നിലെ മുഖ്യ ആസൂത്രകനെന്നാണു സിബിഐ കണ്ടെത്തല്‍. സിപിഎം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടി.ഐ.മധുസൂദനന്‍, തലശേരി ഈസ്റ്റ് കതിരൂര്‍ സ്വദേശികളായ കുന്നുമ്മല്‍ റിജേഷ്, കട്ട്യാല്‍ മീത്തല്‍ മഹേഷ്, കുളപ്പുറത്തുകണ്ടി സുനില്‍കുമാര്‍, കണ്ണൂര്‍ കതിരൂര്‍ ചുണ്ടങ്ങാപ്പൊയില്‍ മംഗലശേരി വി.പി.സജിലേഷ് എന്നിവരാണു മറ്റു പ്രതികള്‍.

ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന മനോജ് 2014 സെപ്റ്റംബര്‍ ഒന്നിനാണു കൊല്ലപ്പെട്ടത്. 1999ല്‍ പി.ജയരാജനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മനോജ് പ്രതിയായിരുന്നു. 2009ല്‍ വീണ്ടും മനോജിനെ വധിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നാണു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

Top