കതിരൂര്‍ മനോജ് വധക്കേസില്‍ 15 പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസിലെ 15 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കി. യുഎപിഎ ചുമത്തപ്പെട്ട് അഞ്ച് വര്‍ഷത്തിലധികമായി പ്രതികള്‍ ജയിലില്‍ കഴിയുകയായിരുന്നു. കണ്ണൂര്‍ ജില്ലയില്ലേക്ക് കടക്കരുതെന്നടക്കമുള്ള കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.

2014 സെപ്റ്റംബര്‍ ഒന്നിനാണ് ആര്‍.എസ്.എസ്. ഭാരവാഹിയായ കതിരൂര്‍ മനോജ് കൊല്ലപ്പെടുന്നത്. 2014 ഒക്ടോബര്‍ 28-ന് അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു. സി.പി.എം. കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ അടക്കമുള്ളവര്‍ കേസില്‍ പ്രതികളാണ്. 2017 ഓഗസ്റ്റ് 29-ന് സമര്‍പ്പിച്ച അനുബന്ധ റിപ്പോര്‍ട്ടിലാണ് പി. ജയരാജനെയും മറ്റും ഗൂഢാലോചനക്കേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

യു.എ.പി.എ അനുസരിച്ചുള്ള കുറ്റം ചുമത്താന്‍ സി.ബി.ഐ.ക്ക് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പി.ജയരാജന്‍ അടക്കമുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.

Top