ശ്രീനഗർ: കശ്മീരി യുവാവിനെ ജീപ്പിന്റെ ബോണറ്റിൽ കെട്ടിയിട്ട മേജർക്കു കോടതി ക്ലീൻചിറ്റ് നൽകിയെന്ന റിപ്പോർട്ടുകൾ തള്ളി സൈനിക നേതൃത്വം. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും സൈനിക ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും സൈന്യത്തിന്റെ ശ്രീനഗറിലെ വക്താവ് കേണൽ രാജേഷ് കാലിയ പറഞ്ഞു.
അന്വേഷണം നടക്കുന്ന കേസിൽ ഉറവിടങ്ങളെ ഉദ്ധരിക്കാതെ വാർത്ത നൽകുന്നത് അനൗചിത്യപരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഏപ്രിൽ 9ന് ശ്രീനഗർ ഉപതെരഞ്ഞെടുപ്പ് സമയത്താണ് യുവാവിനെ സൈന്യം ജീപ്പിന്റെ ബോണറ്റിൽ സൈന്യം കെട്ടിയിട്ട് നഗരം ചുറ്റിയത്.
തെരഞ്ഞെടുപ്പ് തടസപ്പെടുത്താൻ ശ്രമിച്ച് തെരുവിലിറങ്ങിയവരെ നേരിടാനായിരുന്നു സൈന്യത്തിന്റെ ഈ നീക്കം. സുരക്ഷാ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ജീവൻ രക്ഷിക്കാനുള്ള നടപടി മാത്രമാണ് സ്വീകരിച്ചതെന്നാണ് ഉത്തരവാദിയായ മേജറിന്റെ വിശദീകരണം. കസ്റ്റഡിയിലെടുത്ത യുവാവ് അക്രമി സംഘത്തിൽപ്പെട്ടയാളെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ അന്നു വിശദീകരിച്ചത്.
സൈന്യത്തിന്റെ നടപടിക്കെതിരെ രാജ്യവ്യാപക വിമർശനം ഉയർന്നിരുന്നു.