ജമ്മുകശ്മീര്‍ വിഭജന ബില്ലും പ്രത്യേക പദവി റദ്ദാക്കുന്നതിനുള്ള പ്രമേയവുംഇന്ന് ലോക്‌സഭയില്‍

ന്യൂഡല്‍ഹി: വലിയ പ്രശ്‌നങ്ങള്‍ ഒന്നും കൂടാതെ ഇന്നലെ രാജ്യസഭ കടന്ന ജമ്മുകശ്മീര്‍ വിഭജന ബില്ലും പ്രത്യേക പദവി റദ്ദാക്കുന്നതിനുള്ള പ്രമേയവും ഇന്ന് ലോക്‌സഭയില്‍.ഇന്നലെ രാജ്യസഭക്ക് പിന്നാലെ ലോക്‌സഭയിലും ജമ്മുകശ്മിര്‍ പ്രമേയവും വിഭജന ബില്ലും ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിച്ചിരുന്നു. ഇവയുടെ മേല്‍ ഇന്ന് ചര്‍ച്ച നടക്കും.

സഭയില്‍ നിര്‍ബന്ധമായും ഹാജരാകാന്‍ കോണ്‍ഗ്രസ് എല്ലാ അംഗങ്ങള്‍ക്കും വിപ്പ് നല്‍കി. വോട്ടെടുപ്പ് സാധ്യത കൂടി മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയത്. വിഷയത്തില്‍ സര്‍ക്കാരിനെ പൂര്‍ണമായി എതിര്‍ക്കുന്നതില്‍ കോണ്‍ഗ്രസില്‍ തന്നെ ഭിന്നാഭിപ്രായവും ഉടലെടുത്തിട്ടുണ്ട്.

രാജ്യ സഭയിലെന്ന പോലെ ലോക്‌സഭയിലും കോണ്‍ഗ്രസും മിക്ക പ്രതിപക്ഷ പാരട്ടികളും ബില്ലിനെ എതിര്‍ത്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ തന്നെ ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായവും ശക്തമായിട്ടുണ്ട്. ബില്ലിനെ കണ്ണടച്ച് എതിര്‍ക്കുന്നത് ദോഷം ചെയ്യുമെന്ന നിലപാടിലാണ് ജനാര്‍ദ്ദന്‍ ത്രിവേദി ഉള്‍പ്പടെയുള്ള നേതാക്കള്‍.

കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കികൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തിന് രാഷ്ട്രപതി ഇതിനകം അംഗീകാരം നല്‍കിയിട്ടുണ്ട്. ജമ്മുകശ്മീരിനെ ലഡാക്ക് എന്നും ജമ്മുകശ്മീര്‍ എന്നുമായി വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കുക എന്നതാണ് വിഭജന ബില്ലിലെ ശുപാര്‍ശ. ശക്തമായ ഭൂരിപക്ഷ മുള്ളതിനാല്‍ ബില്ല് ലോക്‌സഭയില്‍ പ്രയാസം കൂടാതെ പാസാക്കാനാകും എന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

Top