കശ്മീരില്‍ അറസ്റ്റിലായ ഡിഎസ്പിയെ പുറത്താക്കാന്‍ നീക്കം;കേന്ദ്രത്തിന്റെ അനുമതി തേടി

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരവാദികള്‍ക്കൊപ്പം കസ്റ്റഡിയിലായ ഡിഎസ്പി ദേവീന്ദര്‍ സിംഗിനെ പോലീസ് സേനയില്‍നിന്ന് പുറത്താക്കാന്‍ നീക്കം. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നല്‍കിയതായി ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബഗ് സിംഗ് വ്യക്തമാക്കി. അനുമതി ലഭിച്ചശേഷമാകും പുറത്താക്കല്‍ നടപടി.

ദേവീന്ദര്‍ സിങ്ങിനെ രണ്ടു ദിവസം മുമ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു. വിവിധ അന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യലില്‍ ദേവീന്ദര്‍ സിങ് വെളിപ്പെടുത്തിയ കാര്യങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും കശ്മീര്‍ ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.

പോലീസ് സേവനത്തിന് ദേവീന്ദര്‍ സിംഗിന് നല്‍കിയ മെഡലുകള്‍ തിരികെ സ്വീകരിക്കാനും നിര്‍ദേശമുണ്ട്. ദേവീന്ദറിന് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചിരുന്നെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഡിജിപി ദില്‍ബഗ് സിംഗ് വിശദമാക്കി.

തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയിലെ മിര്‍ ബസാറില്‍ നിന്നും കഴിഞ്ഞ ശനിയാഴ്ചയാണ് ദേവീന്ദര്‍ സിംഗിനേയും രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരായ നവീദ് ബാവ, അല്‍ത്താഫ് എന്നിവര്‍ക്കൊപ്പം സഞ്ചരിക്കവെയാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പിടിയിലായത്.

ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി പോലീസ് നടത്തിയ പരിശോധനയിലാണ് കൂടെയുള്ള ഭീകരരെ തിരിച്ചറിഞ്ഞത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്ന് അഞ്ച് ഗ്രനേഡുകളും പിന്നീട് ദേവേന്ദ്ര സിങ്ങിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ രണ്ട് എകെ -47 റൈഫിളുകള്‍ പോലീസ് കണ്ടെടുത്തിരുന്നു.

സംഭവം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.

Top