ന്യൂഡല്‍ഹി: കാശ്മീര്‍ വിഷയത്തില്‍ ചൈനക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ചൈന നല്‍കിയ ആയുധങ്ങളാണ് പാക്കിസ്ഥാന്‍ കാശ്മീരില്‍ വിതരണം ചെയ്യുന്നതെന്നും ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണു ചൈനയുടെ നീക്കമെന്നും കട്ജു ചൂണ്ടിക്കാട്ടി.
നാഗാലന്‍ഡിലെ സായുധകലാപം ചൈനയാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും കട്ജു വ്യക്തമാക്കി.
വിഘടനവാദികളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന സര്‍വ്വകക്ഷി സംഘത്തിന്റെ നിര്‍ദേശത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് കട്ജു ഉന്നയിച്ചത്. കാശ്മീരിലെ വിഘടനവാദികളുമായി ചര്‍ച്ച വേണ്ടെന്ന് പറഞ്ഞ കട്ജു ചര്‍ച്ചയ്ക്കു പോയാല്‍ ഇന്ത്യ നാണം കെടുമെന്നും മുന്നറിയിപ്പ് നല്‍കി.
രാജ്യാന്തര ഇടപെടലുള്ളതിനാല്‍ അടുത്ത പത്തുപതിനഞ്ചു വര്‍ഷത്തേക്കു കാശ്മീരിലെ സ്ഥിതി ഗതികളില്‍ മാറ്റമുണ്ടാകാനിടയില്ല. കാശ്മീരിനു സ്വാതന്ത്ര്യം വേണമെന്നാണു വിഘടനവാദികളുടെ ആവശ്യം. പക്ഷെ, കാശ്മീരിനു വേണ്ടത് തൊഴില്‍, ആരോഗ്യം, ഭക്ഷണം, വിദ്യാഭ്യാസം എന്നിവയാണ്. ഇവ നല്‍കി കാശ്മീര്‍ ജനതയെ കൂടെ നിര്‍ത്തുന്നതില്‍ സര്‍ക്കാരുകളും സംഘടനകളും പരാജയപ്പെട്ടുവെന്നും മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞു.