കശ്മീരിന്റെ പ്രത്യേക പദവി:370റദ്ദാക്കിയ നടപടി ഒരു തെറ്റുതിരുത്തലായിരുന്നുവെന്ന് ഹരീഷ് സാല്‍വേ

ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കിയ നടപടി ഒരു തെറ്റുതിരുത്തലായിരുന്നുവെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ. കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞ നടപടിയെ വിമര്‍ശിക്കുന്നത് പാക്കിസ്ഥാന്റെ വലിയ പാപ്പരത്തമായി മാത്രമേ കരുതാന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.

കശ്മീരില്‍ രാജ്യം എടുത്ത നിര്‍ണായക തീരുമാനത്തെ പാക്കിസ്ഥാന്‍ രാജ്യാന്തര പ്രശ്‌നമായി ഉയര്‍ത്തി കാട്ടാനാണ് ശ്രമിച്ചത്. എന്നാല്‍ കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഇന്ത്യ ചെയ്തത്. ശരിയായ നടപടിയാണ് ഇന്ത്യ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാന്‍ ഇന്നും അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുന്ന പ്രദേശം.ഇന്ത്യയുടെ പ്രധാന ഭാഗമാണ് കശ്മീര്‍. കശ്മീര്‍ ഭരണഘടനയില്‍ പറയുന്നതും കശ്മീര്‍ ഇന്ത്യയുടെ പ്രധാന ഭാഗമാണന്നാണ് അല്ലാതെ ഇന്ത്യന്‍ ഭരണഘടനയുടെ മാത്രം ഭാഗമാണെന്നല്ല. പാക്ക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗമാണ്. ഇവിടെ ഏതെങ്കിലും തര്‍ക്ക പ്രദേശമുണ്ടെങ്കില്‍ അത് പാക്ക് അധീന കശ്മീര്‍ മാത്രമാണ്. പാകിസ്ഥാന്‍ ആ പ്രദേശം കൈയ്യേറുകയാണ് ചെയ്തതെന്നും സാല്‍വെ അഭിപ്രായപ്പെട്ടു.

കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് കാര്യത്തില്‍ ഇനി ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അത് ചില പാക്കിസ്ഥാനികളുടെ മനസില്‍ മാത്രമാണ്. കശ്മീരിന് പ്രത്യേക പദവി നല്‍കിയ തീരുമാനം വലിയൊരു തെറ്റായിരുന്നു. അത് തുടരാനനുവദിച്ചത് മറ്റൊരു വലിയ തെറ്റും ഇപ്പോള്‍ ആ തെറ്റ് തിരുത്തപ്പെട്ടുവെന്നും ഇന്ത്യ ചെയ്തത് ശരിയായ കാര്യമാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top