പ്രകാശ് രാജിന്റെ പരാമർശത്തിനെതിരെ കശ്മീര്‍ ഫയല്‍സ് സംവിധായകന്‍

ദില്ലി: കശ്മീര്‍ ഫയല്‍സ് സിനിമയുമായി ബന്ധപ്പെട്ട് നടന്‍ പ്രകാശ് രാജ് നടത്തിയ പ്രസ്താവനയില്‍ പ്രതികരണവുമായി ദ കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. ട്വിറ്ററിലൂടെയാണ് വാക്സിന്‍ വാര്‍ എന്ന പുതിയ ചിത്രത്തിന്റെ പണിപ്പുരയില്‍ ഉള്ള വിവേക് പ്രതികരിച്ചത്.

നേരത്തെ തിരുവനന്തപുരത്ത് ‘ക’ ഫെസ്റ്റിൽ പങ്കെടുത്തപ്പോഴായിരുന്നു നടന്‍ പ്രകാശ് രാജ് പഠാന്‍ ബഹിഷ്കരണ ആഹ്വാനത്തെയും, കശ്മീര്‍ ഫയല്‍സിനെയും വിമര്‍ശിച്ച് രംഗത്ത് എത്തിയത്. കശ്മീര്‍ ഫയല്‍സ് പ്രൊപ്പഗണ്ട ചിത്രമാണെന്നും. അന്താരാഷ്ട്ര ജൂറി തന്നെ അതിന്റെ മുഖത്ത് തുപ്പിയെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു.

ഇതിന് മറുപടിയായി പ്രകാശ് രാജിന്റെ ഈ പ്രസംഗത്തിന്റെ വീഡിയോയ്ക്കൊപ്പമാണ് വിവേക് അഗ്നിഹോത്രി ട്വീറ്റ് നടത്തിയിരിക്കുന്നത്. ജനങ്ങളുടെ സിനിമയായി കൊച്ചു ചിത്രം കശ്മീര്‍ ഫയല്‍സ് ഒരു കൊല്ലത്തിനപ്പുറവും അര്‍ബന്‍ നക്സലുകള്‍ക്കും അവരുടെ പിടിയാളുകള്‍ക്കും ഉറക്കമില്ലാത്ത രാത്രി സമ്മാനിക്കുന്നു. അതിന്റെ കാഴ്ചക്കാരെ കുരയ്ക്കുന്ന പട്ടികള്‍ എന്ന് വിളിക്കുന്നു. മി. അന്ദകാര്‍ രാജ് ( പ്രകാശ് രാജിനെ ഉദ്ദേശിച്ച്) എനിക്ക് എങ്ങനെയാണ് ‘ഭാസ്കര്‍’ കിട്ടുക. അവളും അവനും എല്ലാം നിങ്ങള്‍ക്കാണ് എന്നെന്നും. – വിവേക് അഗ്നിഹോത്രി ട്വീറ്റില്‍ പറയുന്നു.

ക ഫെസ്റ്റിവലിലെ പ്രകാശ് രാജിന്റെ വീഡിയോയില്‍ പറയുന്നത് ഇങ്ങനെയാണ് –
“കശ്മീർ ഫയൽസ് ഒരു അസംബന്ധ ചിത്രമാണ്. നമ്മുക്കെല്ലാം അറിയാം അത് ആരാണ് നിര്‍മ്മിച്ചതെന്ന്. അന്താരാഷ്ട്ര ജൂറി അതിന്റെ മുകളില്‍ തുപ്പുകയാണ് ചെയ്തത്. എന്നിട്ട് പോലും അവര്‍ക്ക് നാണമില്ല. അതിന്റെ സംവിധായകൻ ഇപ്പോഴും പറയുന്നു, “എന്തുകൊണ്ട് എനിക്ക് ഓസ്കാർ ലഭിക്കുന്നില്ലെന്ന്?” അയാൾക്ക് ഒരു ഭാസ്‌കരൻ പോലും കിട്ടില്ല”.

നേരത്തെ ഇതേ പ്രസംഗത്തില്‍ പഠാന്‍ സിനിമ ബഹിഷ്കരണവുമായി ബന്ധപ്പെട്ടും പ്രകാശ് രാജ് പ്രതികരിച്ചിരുന്നു. “അവർക്ക് പഠാൻ ബിഹിഷ്കരിക്കണമായിരുന്നു. 700 കോടി കളക്ഷൻ നേടിയ ചിത്രമാണ് പഠാൻ. പഠാൻ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടവർക്ക് 30 കോടിയ്ക്ക് പോലും മോദിയുടെ ചിത്രം പ്രദർശിപ്പിക്കാനായില്ല. അവർ കുരയ്ക്കുക മാത്രമേയുള്ളൂ, കടിക്കില്ല”, എന്നാണ് പ്രകാശ് രാജ് പറഞ്ഞത്.

Top