കശ്മീരില്‍ ബിജെപി നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കില്ലെന്ന് ഒമര്‍ അബ്ദുള്ള

ശ്രീനഗര്‍: ബി.ജെ.പിക്കെതിരെ നിലപാട് കടുപ്പിച്ച് ഗുപ്കാര്‍ സഖ്യത്തലവന്‍ ഒമര്‍ അബ്ദുള്ള. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് ശേഷം ഇവിടെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താന്‍ ബി.ജെ.പി തയ്യാറാകുമെന്ന് തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘ഈ പരാജയത്തിന് ശേഷം, അടുത്ത കാലത്തൊന്നും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ബി.ജെ.പി തയ്യാറാകുമെന്ന് എനിക്ക് തോന്നുന്നില്ല. ജനാധിപത്യത്തില്‍ എന്തെങ്കിലും വിശ്വാസമുണ്ടായിരുന്നെങ്കില്‍ അവര്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കേണ്ട സമയം കഴിഞ്ഞു. എന്തായാലും ഞങ്ങള്‍ക്ക് ഞങ്ങളുടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സമയം ലഭിക്കും.’ നാഷ്ണല്‍ കോണ്‍ഫറന്‍സ് നേതാവ് കൂടിയായ ഒമര്‍ അബ്ദുള്ള പറഞ്ഞു.

100 സീറ്റുകളിലാണ് ഗുപ്കാര്‍ മുന്നണി വിജയിച്ചത്. 74 സീറ്റുകളാണ് ബി.ജെ.പി നേടിയത്. ഒറ്റക്ക് മത്സരിച്ച കോണ്‍ഗ്രസിന് 26 സീറ്റുകളാണ് നേടാനായത്. കശ്മീരില്‍ മാത്രം 72 സീറ്റുകളില്‍ ഗുപ്കാര്‍ സഖ്യം വിജയിച്ചപ്പോള്‍ മൂന്ന് സീറ്റിലാണ് ബി.ജെ.പി ജയിച്ചത്.

അതേസമയം വിചാരിച്ച ചില സീറ്റുകളില്‍ വിജയിക്കാനായില്ലെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു. സഖ്യത്തിന് ചില പോരായ്മകളുണ്ടെന്നും അത് പരിഹരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവിയെടുത്തുമാറ്റിയ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയാണ് ഗുപ്കാര്‍ സഖ്യത്തിന്റെ കണ്‍വീനര്‍. ഫാറൂഖ് അബ്ദുള്ളയാണ് സഖ്യത്തിന്റ ചെയര്‍മാന്‍.

Top