കാസര്‍ഗോഡിലെ തട്ടികൊണ്ടുപോകല്‍ വ്യാജം ; ഒളിച്ചോട്ടമായിരുന്നു എന്ന് പൊലീസ്

കാസര്‍ഗോഡ് : കാസര്‍ഗോഡ് ചിറ്റാരിക്കല്‍ അമ്മയേയും കുഞ്ഞിനെയും തട്ടികൊണ്ടുപോയി എന്നത് വ്യാജം എന്ന് പൊലീസ് കണ്ടെത്തല്‍. കാണാതായി എന്നു പറയുന്ന യുവതിയെ പൊലീസ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയതോടെയാണ് സംഭവങ്ങളിലെ ദുരൂഹത നീങ്ങിയത്.

ഇന്ന് രാവിലെയാണ് വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു കൃഷ്ണ(23)മകന്‍ സായി കൃഷ്ണ(3) എന്നിവരെ തട്ടികൊണ്ടുപോയി എന്ന വാര്‍ത്ത പുറത്ത് വന്നത്. വീട്ടിലെത്തിയ അക്രമി സംഘം തന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതായി യുവതി ഭര്‍ത്താവിനെ വിളിച്ച് അറിയിക്കുകയായിരുന്നു. വീട്ടിലെത്തിയ ഭര്‍ത്താവ് വീട്ടില്‍ പിടിവലി നടന്നതിന്റെ ലക്ഷണം കണ്ടതോടെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ അമ്മയെയും കുഞ്ഞിനെയും റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയതോടെയാണ് തട്ടിക്കൊണ്ടുപോകല്‍ നാടകത്തിന് അന്ത്യമായത്.

കണ്ണൂര്‍ പ്രാപ്പൊയില്‍ സ്വദേശി ബിനുവിനൊപ്പമാണ് യുവതി ഒളിച്ചോടിയത്. കോഴിക്കോട് വച്ചാണ് പൊലീസ് ഇവരെ പിടികൂടിയത്. കോട്ടയം സ്വദേശിനിയായ മീനുവും മനുവും തമ്മില്‍ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. വിവരമറിഞ്ഞ് ജില്ലാ പൊലീസ് ചീഫ് ഡോ.എ.ശ്രീനിവാസ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. പി.കെ.സുധാകരന്‍, വെള്ളരിക്കുണ്ട് സി.ഐ എം.സുനില്‍കുമാര്‍ ചിറ്റാരിക്കാല്‍ എസ്.ഐ. രഞ്ജിത് രവീന്ദ്രന്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. കണ്ണൂരില്‍ നിന്നുള്ള ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു.

Top