രക്തത്തിന്‍റെ രുചി പിടിച്ച സിപിഎം ഭീകരസംഘടനയെ പോലെയാണ് പെരുമാറുന്നതെന്ന് ചെന്നിത്തല

കാസര്‍ഗോഡ്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിലുളള കൈകള്‍ സിപിഎമ്മിന്റെതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണിതെന്നും അക്രമികളെ എത്രയും പെട്ടന്ന് നിയമത്തിന് മുന്നില്‍ എത്തിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു .

ഒരു തരത്തിലുളള പ്രകോപനവും ഉണ്ടാകതെയാണ് സിപിഎമ്മിന്റെ ഈ അക്രമമെന്നും ചെന്നിത്തല പറഞ്ഞു. ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും ലോകസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം വ്യാപക അക്രമം അഴിച്ച് വിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കൊല്ലപ്പെട്ട പ്രവർത്തകരുടെ വീടുകൾ നാളെ പ്രതിപക്ഷ നേതാവ് സന്ദ‌‌ർശിക്കും.

പെരിയ കല്യോട്ട് സ്വദേശികളായ കൃപേശ്, ശരത് ലാല്‍ എന്ന ജോഷി എന്നിവരാണ് കൊല്ലപ്പെട്ടത്. കാറില്‍ എത്തിയ സംഘം തടഞ്ഞ് നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ യുഡിഎഫ് നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് സിപിഎം അറിയിച്ചു.

ആക്രമണത്തിനു പിന്നില്‍ സിപിഎമ്മാണെന്ന ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു.

കൊലപാതകം ദൗര്‍ഭാഗ്യകരമാണ്. കൊലപാതകത്തെ സിപിഎം അപലപിക്കുന്നുവെന്നും കുറ്റവാളികളെ കണ്ടെത്തി മാതൃകപരമായ ശിക്ഷ നല്‍കണമെന്നും ബാലകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു. സിപിഎം പ്രവര്‍ത്തകര്‍ക്ക് ഇതില്‍ എന്തെങ്കിലും പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അവര്‍ പിന്നീട് പാര്‍ട്ടിയിലുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top